ആലപ്പുഴ: ഒരു വായ്പ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിൽ മനം നൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ആലപ്പുഴ ചാരുംമൂട് സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്.
സ്വകാര്യ ഫിനാൻസിൽ നിന്നും വായ്‌പയെടുത്തിരുന്ന തുകയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജീവനക്കാർ ശശിയെ ഭീഷണിപ്പടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോവിഷമത്തിൽ ശശി ജീവനൊടുക്കിയത്.
എല്ലാ ആഴ്ചയും കൃത്യമായി പണം തിരിച്ചടക്കുന്നുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു അടവ് മുടങ്ങിയതിനെത്തുടർന്നായിരുന്നു പ്രശ്‍നങ്ങൾക്ക് തുടക്കം.
അടവ് മുടങ്ങിയതിന് പിന്നാലെ വൈകുന്നേരം സ്ഥാപനത്തിന്റെ പ്രതിനിധികൾ വീട്ടിലെത്തി ശശിയെ ഭീഷണിപ്പെടുത്തി എന്നാണ് വീട്ടുകാർ പറയുന്നത്.
ഇതേത്തുടർന്ന് അസ്വസ്ഥനായ ശശി മുറിയിൽ കയറി കതകടയ്ക്കുകയായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഒന്നേകാൽ ലക്ഷം രൂപയോളമാണ് താമരക്കുളത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും ശശി വായ്പയെടുത്തിരുന്നത്.