തിരുവനന്തപുരം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് തിരുവല്ലം സ്വദേശിനി ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ ബന്ധുവായ പോലീസുകാരൻ സഹായിച്ചതായി ആരോപണം. കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ നവാസിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഷഹനയുടെ മരണത്തെ തുടർന്ന് പ്രതികളായ ഭർത്താവ് നൗഫലും, അമ്മ സുനിതയും ഒളിവിൽ പോയിരുന്നു. കാറിൽ രക്ഷപ്പെട്ട ഇവരുടെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികള്‍ കടയ്ക്കലുള്ള ബന്ധവീട്ടിലുണ്ടെന്ന് തിരുവല്ലം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളെ പിടികൂടാൻ കടയ്ക്കൽ പൊലീസിന്‍റെ സഹായം തേടി. എന്നാൽ സ്റ്റേഷനിലുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ പൊലീസുകാരൻ നവാസ് കാറും മൊബൈലും ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികളോട് ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
സംസ്ഥാന വിട്ട പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിയാവശ്യപ്പെട്ട് ഫോർട്ട് അസി.കമ്മീഷണർ സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. തിരുവല്ലം ഇൻസ്പെക്ടർ രാഹുല്‍ രവീന്ദ്രന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഭർത്താവിന്റെ വീട്ടിലെ പ്രശ്നങ്ങൾ മൂലം മൂന്നു മാസമായി ഷഹന സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഭര്‍തൃവീട്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കണമെന്ന് ഭര്‍ത്താവ് ഷഹനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഷഹന പോകാൻ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫൽ, ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. പിന്നാലെ യുവതി മുറിയിൽ കയറിയ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also: ക്രിസ്‌മസ് , പുതുവത്സരത്തിൽ വിറ്റുതീർത്തത് 543 കോടി രൂപയുടെ മദ്യം