കണ്ണൂര്‍: ഓടുന്ന ട്രെയിനിൻ്റെ അടിയില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ പന്ന്യന്‍പാറ സ്വദേശി പവിത്രനാണ് സാഹസികമായി രക്ഷപ്പെട്ടത്.
ചിറക്കലിനും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ പന്നേന്‍പാറയില്‍വെച്ചായിരുന്നു സംഭവം നടന്നത്.
സ്‌കൂള്‍ വാഹനത്തില്‍ ക്ലീനറായി ജോലി ചെയ്യുകയാണ് ഇയാള്‍. ജോലി കഴിഞ്ഞ് കണ്ണൂരില്‍ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു സംഭവം.
പവിത്രൻ ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നതിനിടെ പെട്ടെന്നാണ് ട്രെയിന്‍ വരുന്നത് കണ്ടത്. ട്രെയിന്‍ തൊട്ടു മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി. അതുതന്നെ. ഇങ്ങനെയാണ് പവിത്രന്‍ പറയുന്നു.
വണ്ടി പോകുന്നതുവരെ അനങ്ങാതെ കിടക്കുകയായിരുന്നു. ട്രെയിൻ പോയശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോന്നുവെന്നും പവിത്രന്‍ പറഞ്ഞു. അവിടെ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. പേടിച്ചുപോയിരുന്നു. തീവണ്ടി മുന്നില്‍ വരുമ്പോള്‍ ആരായാലും പേടിക്കുമല്ലോ. ആ പേടി ഇപ്പോഴുമുണ്ട്. ഇപ്പോഴും ആ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ലെന്ന്. പവിത്രൻ പറയുന്നു. മദ്യപിച്ചിരുന്നൊന്നുമില്ലെന്നും അറിയാതെ ട്രെയിനിന് മുന്നില്‍ പെട്ടുപോയതാണ്, സ്ഥിരം റെയില്‍വേ ട്രാക്കിന് സമീപത്തു കൂടി വരാറുള്ളതാണെന്നും പവിത്രന്‍ പറഞ്ഞു.
പിന്നീട് വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ പേടിയുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന് മനസിലാകുന്നില്ല. ഇതിനു മുമ്പ് ഇങ്ങനെയൊരു സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്നും ട്രെയിന്‍ വന്നതിന്റെ ശബ്ദമോ ഹോണടിയോ ഒന്നും കേട്ടില്ല, അപ്പോള്‍ അങ്ങനെ ചെയ്യാന്‍ തോന്നി, ചെയ്തുവെന്നും പവിത്രന്‍ മറുപടി നല്‍കി.