ഒരിടവേളയ്ക്കു ശേഷം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുകാരനായ അന്തേവാസിക്ക് കോളറ സ്ഥിരീകരിച്ചു. പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. (The epidemic that was wiped out from Kerala is back)
രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. കാരുണ്യ ഹോസ്റ്റലിലെ ഏഴു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്ക് നിലവിൽ കോളറ പ്രതിരോധമരുന്ന് നൽകിയിട്ടുണ്ട്.
ഹോസ്റ്റലിൽ നിന്നാണോ കുട്ടിക്ക് കോളറ ബാധിച്ചതെന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. കോളറ സ്ഥിരീകരിച്ചതില്‍ ഡിഎംഎ ഡിഎച്ച്എസിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും സ്വീകരിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ ഒരാൾക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്.
ഏഴുപേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല.
അനുവിന്‍റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനായിരുന്നില്ല. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്.