ഒരു ഇൻസ്റ്റഗ്രാം റീലിൽ മാറിയ വിധി; “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ഒരൊറ്റ ചോദ്യം തനത് ആഭരണ വിപണിയിലെ വൻ വിപ്ലവമായ കഥ
കൊച്ചി: വീടിന്റെ മുറ്റത്ത് വീണുകിടന്ന മഞ്ചാടിക്കുരുവിൽ ഭാവനയുടെ നിറം ചേർത്ത് ആഭരണങ്ങൾ നിർമ്മിച്ച തലശേരി സ്വദേശിനി ശ്രീദേവിക്ക് ഇന്ന് വിദേശത്തുനിന്നും വരെ ആവശ്യക്കാർ. മഞ്ചാടിക്കുരു ഉപയോഗിച്ച് തയ്യാറാക്കുന്ന മാലകൾക്കും പാദസരങ്ങൾക്കും ഓസ്ട്രേലിയയിലും കാനഡയിലും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്ന് ഓർഡറുകൾ ലഭിക്കുകയാണ്.
കഴിഞ്ഞ വിഷു-ഓണ സീസണിൽ മാത്രം രണ്ടര ലക്ഷം രൂപയുടെ ലാഭമാണ് ശ്രീദേവി സ്വന്തമാക്കിയത്. ‘കൗസ്തുഭ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആഭരണങ്ങൾ കൂടുതൽ ശ്രദ്ധ നേടിയത്.
രണ്ട് വർഷം മുമ്പ് വിഷുക്കാലത്തായിരുന്നു ഈ സംരംഭത്തിന്റെ തുടക്കം. വീട്ടിലുണ്ടായിരുന്ന ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മഞ്ചാടിക്കുരു തുളച്ചാണ് ആദ്യ ആഭരണങ്ങൾ നിർമ്മിച്ചത്.
“ചെറിയ മഞ്ചാടിക്കുരു മെഷീനിൽ ഒതുങ്ങാറില്ല. പലപ്പോഴും കൈ മുറിഞ്ഞിട്ടുണ്ട്. മൂന്ന് ദിവസം കഷ്ടപ്പെട്ടാണ് ആദ്യ മാല പൂർത്തിയാക്കിയത്,” എന്ന് ശ്രീദേവി പറയുന്നു.
ആ മാല അണിഞ്ഞ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ വൻ ശ്രദ്ധ നേടി. “ഇത് വിൽപ്പനയ്ക്കുണ്ടോ?” എന്ന ചോദ്യങ്ങളാണ് ബിസിനസ് ആശയത്തിലേക്ക് വഴിതുറന്നത്.
ഭർത്താവ് അമൽജിത്തും സഹോദരൻ ശ്രീലേഷും ഇപ്പോൾ സംരംഭത്തിന്റെ ഭാഗമാണ്. പുതിയ ഡിസൈനുകൾ രൂപപ്പെടുത്തുന്നതിൽ ശ്രീലേഷിന്റെ പങ്ക് പ്രധാനമാണെന്ന് ശ്രീദേവി പറയുന്നു.
ശ്രീദേവിയുടെ വീട്ടുപേരായ ‘കൗസ്തുഭ’ തന്നെയാണ് ബ്രാൻഡിന്റെ പേരായതും. പിന്നീട് മഹാവിഷ്ണുവിന്റെ മാലയുടെ പേരും അതുതന്നെയാണെന്ന് അറിഞ്ഞതോടെ ഇത് ദൈവനിശ്ചയമായാണ് അവർ കാണുന്നത്.
200 രൂപ മുതൽ ആഭരണങ്ങൾ
200 രൂപ മുതൽ തുടങ്ങുന്ന പാദസരങ്ങൾ ഉൾപ്പെടെ നിരവധി ആഭരണങ്ങൾ നിർമ്മിക്കുന്നുണ്ട്. വലിയ തോതിലുള്ള ബൾക്ക് ഓർഡറുകളും ലഭിക്കുന്നതായി ശ്രീദേവി പറയുന്നു.
മഞ്ചാടിക്കുരുവിന് പുറമേ കുന്നിക്കുരു, ടെറാക്കോട്ട, ചിലങ്കകൾ തുടങ്ങിയവ ഉപയോഗിച്ചും ആഭരണങ്ങൾ നിർമ്മിക്കുന്നു.
“വിദേശികൾ വിവിധ വിത്തുകൾ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുന്ന വീഡിയോകൾ യൂട്യൂബിൽ കണ്ടപ്പോഴാണ് മഞ്ചാടിക്കുരുവിന്റെ സാധ്യത മനസിലായത്,” എന്നും ശ്രീദേവി പറഞ്ഞു.
English Summary
Sreedevi, a young woman from Thalassery, has turned simple manjadikuru seeds into a successful jewelry business with international demand. Her handmade necklaces and anklets, promoted through Instagram under the brand “Kousthubha,” now receive orders from countries like Australia and Canada.









