തന്റെ സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് രക്ഷിതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ശ്രീദേവി രുദാഗിയെന്ന 25 വയസ്സുകാരിയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്. ശ്രീദേവിക്കൊപ്പം സാഗർ, ഗണേഷ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വെസ്റ്റേൺ ബെംഗളൂരുവിൽ മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം താമസിക്കുന്ന യുവാവ് അഞ്ചു വയസ്സുകാരിയായ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് 2023ൽ ശ്രീദേവി ജോലി ചെയ്യുന്ന സ്കൂളിലെത്തിയപ്പോഴാണ് ടീച്ചറുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും മെസേജും വിഡിയോ കോളുകളും ചെയ്യാനാരംഭിക്കുകയും ചെയ്തു.
ബന്ധം തുടർന്നതോടെ, ശ്രീദേവി പരാതിക്കാരനിൽനിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു. ജനുവരിയിൽ 15 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയാറായില്ല. ഇതോടെ 50,000 വാങ്ങാനെന്ന വ്യാജേന ശ്രീദേവി പരാതിക്കാരന്റെ വീട്ടിലെത്തി. ഇതിനിടെ ബിസിനസ് തകർന്നതിനെ തുടർന്ന് ഗുജറാത്തിലേക്ക് താമസം മാറാൻ പരാതിക്കാരനും കുടുംബവും താമസിക്കുകയും കുട്ടിയുടെ വിടുതൽ സർട്ടിഫിക്കറ്റിനായി സ്കൂളിലെത്തുകയും ചെയ്തു.
സ്കൂളിലെത്തിയ പരാതിക്കാരനെ ശ്രീദേവി തന്റെ ഓഫിസിലെത്തിക്കുകയും ഇവർക്കൊപ്പമുണ്ടായിരുന്ന ഗണേഷ് കാലെ (38), സാഗർ (28) എന്നിവരുമായി ചേർന്ന് 20 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പണം ആവശ്യപ്പെട്ടത്. തുടർന്ന് യുവാവ് പോലീസിനെ സമീപിക്കുകയായിരുന്നു.