കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അത് ചിക്കന്‍ ബിരിയാണി തന്നെയാണണെന്ന് സ്വിഗ്ഗി. കൊച്ചിയിൽ മാത്രം 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
ലഘു ഭക്ഷണങ്ങളിൽ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തി. ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകില്‍ തന്നെയുണ്ട്.
അതേസമയം ബ്രെക്ക്ഫാസ്റ്റിന് ഇഷ്ടവിഭവം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ല്‍ മാത്രം ഓര്‍ഡര്‍ ചെയ്യ്തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുര പലഹാരങ്ങളിൽ മുന്നില്‍ നില്‍ക്കുന്നത്. ദീപാവലിക്കാലത്താണ് മധുരത്തോടുള്ള പ്രിയം പ്രകടമാകുന്നത്. വൈറ്റ് മില്‍ക്ക് ചോക്ലേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവും കൊച്ചിക്കാരുടെ ആഘോഷ വേളകളെ ആനന്ദകരമാക്കി. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്യ്ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.
സ്വിഗ്ഗി അവതരിപ്പിച്ച ക്വിക്ക്-കൊമേഴ്‌സ് സംവിധാനമായ ഇന്‍സ്റ്റാമാര്‍ട്ടിൻ്റെ കൊച്ചിയിലെ ഉപഭോക്താക്കളെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ വർഷം
കൊച്ചിയിലുള്ള ഒരു ഉപഭോക്താവ് 4000 പാക്കറ്റ് ചിപ്‌സ്ആണ് ഓർഡർ ചെയ്തത്. ഇതോടെ രാജ്യത്ത് ചിപ്‌സുകളോട് ഏറ്റവും പ്രിയമുള്ള നഗരങ്ങളില്‍ ഒന്നായാണ് കൊച്ചിയെ സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് വിശേഷിപ്പിക്കുന്നത്.