മദ്യപിച്ചു വാഹനം ഓടിച്ചതിനു പോലീസ് പിടിച്ച പ്രതി ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചപോൽ പോലീസിനെ വെട്ടിച്ച് കടന്നു. അരുവിക്കര പോലീസ് പിടികൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ച യുവാവാണ് ഓടിപ്പോയത്.
ആശുപത്രിക്ക് പുറത്തിറങ്ങി പ്രധാന റോഡിലൂടെ ഓടി ഇടറോഡിൽ കയറി അന്താരാഷ്ട്ര മാർക്കറ്റ് ഭാഗത്തേക്കു ഓടിപ്പോകുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അരുവിക്കര ഡാം പരിസരത്തുള്ള റോഡിൽവെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. മദ്യപിച്ചു വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റർ ചെയ്യാൻ വൈദ്യപരിശോധന നടത്താൻ ഒരു എസ്ഐയും പോലീസുകാരനും ചേർന്നാണ് ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
രക്തപരിശോധനയ്ക്കു ശേഷം നെഞ്ചുവേദനയുണ്ടെന്ന് ഡോക്ടറെ അറിയിച്ച ഇയാളെ ഇസിജി എടുക്കാൻ കൊണ്ടുപോകുമ്പോഴാണ് പോലീസിനെ വെട്ടിച്ചു പുറത്തേക്ക് ഓടിപ്പോയത്. പോലീസുകാരും നാട്ടുകാരും ഇയാളുടെ പുറകെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഒപ്പം ഇടിയും മിന്നലും കാറ്റും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലവിൽ നിലനിൽക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്കൻ അറബിക്കടൽ, മാലദ്വീപ്, ആൻഡമാൻ, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.