ഇന്ത്യയിലെ ഇന്റർനെറ്റ് നിലക്കുമോ? ചെങ്കടൽ സംഘർഷം സബ്‌സീ കേബിളുകൾക്ക് ഭീഷണി; ആശങ്കയിൽ ടെലികോം മേഖല
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധം ശക്തമായി തുടരുന്നതിനിടെ, ലോകമെമ്പാടുമുള്ളവരെ ആശങ്കപ്പെടുത്തുന്ന പുതിയ ഭീഷണി ഉയരുന്നു. ഹോർമുസ് കടലിടുക്കും ചെങ്കടലും വഴിയുള്ള സബ്‌സീ (കടലിനടിയിലെ) കേബിളുകളുടെ സുരക്ഷയാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.
ഇന്ത്യയുടെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 60 ശതമാനവും മുംബൈയിൽ നിന്ന് യൂറോപ്പിലേക്കുള്ള കടൽമാർഗ കേബിളുകൾ വഴിയാണ് കൈകാര്യം ചെയ്യുന്നത്. ഇവയ്ക്ക് എന്തെങ്കിലും തടസ്സം സംഭവിച്ചാൽ രാജ്യത്തെ ഇന്റർനെറ്റ് വേഗത, ക്ലൗഡ് സേവനങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയിൽ വലിയ ബാധ്യത ഉണ്ടാകും.
പ്രധാനമായും ചെങ്കടൽ വഴിയുള്ള കേബിളുകളിലാണ് കൂടുതൽ ആശങ്ക. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ഡാറ്റ ട്രാഫിക്കിന്റെ വലിയൊരു വിഹിതം വഹിക്കുന്ന 17 പ്രധാന സബ്‌സീ കേബിളുകൾ ഈ മേഖല വഴിയാണ് കടന്നുപോകുന്നത്.
മറ്റൊരു 40 ശതമാനം ട്രാഫിക് ചെന്നൈയിൽ നിന്ന് സിംഗപ്പൂർ വഴിയും പസഫിക് മേഖലകളിലേക്കുമാണ് നീങ്ങുന്നത്. എന്നിരുന്നാലും, ഹോർമുസ്–ചെങ്കടൽ മേഖലയിലെ പ്രശ്നങ്ങൾ ഇന്ത്യയുടെ ആകെ ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇത്തരം കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് വളരെ ദുഷ്കരമാണ്. സാധാരണ സാഹചര്യങ്ങളിലും ഇത് സമയമെടുക്കുന്ന പ്രക്രിയയായിരിക്കെ, യുദ്ധസാഹചര്യത്തിൽ ഇത് കൂടുതൽ വൈകാനിടയുണ്ട്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, വോഡഫോൺ ഐഡിയ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളുടെ കേബിളുകളും ഈ വഴികളിലൂടെയാണ് കടന്നുപോകുന്നത്.
English Summary
Concerns rise over the safety of subsea cables in the Hormuz Strait and Red Sea amid ongoing conflict, which could impact internet connectivity in India.









