തിരഞ്ഞെടുപ്പ് മറയാക്കി മറയൂരിൽ വഴിയോരക്കട മാഫിയ
മൂന്നാറിലെയും മറയൂരിലെയും അനധികൃത വഴിയോരക്കടകളും അക്രമങ്ങളും പതിവ് വാർത്തയാണ്. ഇപ്പോൾ അനധികൃത വഴിയോരക്കടകൾ നിർമിക്കുന്നവർ കൈയ്യേത്തിനായി ശിലാുഗ കാലത്തെ നിർമിതികൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
ഇടുക്കി മറയൂരിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായ മുരുകൻ മലയിൽ സ്വകാര്യ വ്യക്തികൾ തൂണുകൾ നാട്ടി അനധികൃത വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി.
തദ്ദേശ തിരഞ്ഞെടുപ്പ് സമയമായതിനാൽ വോട്ടു നഷ്ടപ്പെടുമെന്ന ഭയത്താൽ ആരും ചോദിക്കുവാൻ വരില്ല എന്ന വിശ്വാസത്തിലാണ് തൂണുകൾ നാട്ടിയിരിക്കുന്നത്.
4500 ലധികം വർഷങ്ങൾ പഴക്കമുള്ള പുരാതന ശവകുടീരങ്ങൾ എന്ന മുനിയറകളാണ് ഈ മലയിലെ പ്രധാന ആകർഷണം. അൻപതിലധികം മുനിയറകൾ ഈ മേഖലയിലുണ്ട്.
ഇതിൽ ഭൂരിഭാഗവും തകർന്നു കഴിഞ്ഞു. ബാക്കിയുള്ളവ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നുമില്ല.
തിരിഞ്ഞു നോക്കുവാൻ ആളില്ലാത്ത സാഹചര്യത്തിലാണ് മുരുകൻമലയിൽ അനധികൃത കൈയ്യേറ്റം ആരംഭിച്ചിരിക്കുന്നത്.
ഇതിന് ചില സംഘടന നേതാക്കളുടെ പിന്തുണയുള്ളതായി നാട്ടുകാർ പറയുന്നു. പണപ്പിരിവും നടത്തി വരുന്നതായി നാട്ടുകാർ പറഞ്ഞു. വരും തലമുറയ്ക്ക് അറിയുവാനായി സംരക്ഷിക്കേണ്ട മുനിയറകൾ ഇന്നു അനാഥമാണ്.
തിരഞ്ഞെടുപ്പ് മറയാക്കി മറയൂരിൽ വഴിയോരക്കട മാഫിയ
മുരുകൻ മലയുടെ മുകളിൽ നിന്നാൽ പശ്ചിമഘട്ട മലനിരകൾ ചുറ്റും കാണുവാൻ കഴിയുന്ന പ്രത്യേകതയും ഉണ്ട്. ദിവസം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് മുരുകൻ മലയിലെത്തുന്നത്.
കൈയ്യേറ്റം തുടർന്നാൽ മുരുകൻ മലയുടെ പ്രാധാന്യം ഇല്ലാതാകുമെന്ന് പ്രകൃതി സ്‌നേഹികൾ പറയുന്നു. മൂന്നാറിൽ സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വീണ്ടും വഴിയോരക്കടകൾ തലപൊക്കുമ്പോൾ സാധാരണ വ്യാപാരികൾക്ക് പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം.
വാടകയോ , വൈദ്യുതി ബില്ലോ തദ്ദേശ വകുപ്പുകൾക്കോ മറ്റ് സർക്കാർ സംവിധാനങ്ങൾക്കൊ പണം നൽകേണ്ടാത്ത വഴിയോരക്കടകൾ നിയമപരമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്കും പ്രദേശത്ത് എത്തുന്ന സഞ്ചാരികൾക്കും ഭീഷണിയാണ്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വഴിയോരക്കടകൾ നേരത്തെ പൊളിച്ചു നീക്കിയിരുന്നു.
ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണവും പതിവായതോടെയാണ് റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരുന്ന കടകൾ നീക്കിയത്.
വഴിയോരക്കടകൾക്കെതിരെ മേഖലയിലെ വ്യാപാര സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പലതവണ കടകൾ പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും മൂന്നാർ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു .
ഒരിടവേളക്കുശേഷം വീണ്ടും പ്രദേശത്ത് അനധികൃത കടകൾ സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ചെറിയ രീതിയിൽ സ്ഥാപിക്കുന്ന കടകൾ പിന്നീട് പാതയോരം പൂർണമായി കയ്യടക്കുകയാണ് പതിവ്.
കടകൾ പെരുകുന്നതോടെ പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതാകും.
പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.
കടകൾ സ്ഥാപിക്കുന്നത് പലപ്പോഴും രാഷ്ട്രീയ ഗുണ്ടാ സ്വാധീനമുള്ള സംഘങ്ങളാണ്. പൊതു നിര്തിൽ സ്ഥാപിക്കുന്ന കടകൾ ഇവർ പുറത്തു നിന്നുള്ള വ്യാപാരികൾക്ക് വാടകയ്ക്ക് നൽകും.
ചിലപ്പോൾ ഇവ ലീസിനും നൽകും. നാലും അഞ്ചും ലക്ഷങ്ങളാണ് ഒരു പടുതാ വലിച്ചു കെട്ടി തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ലീസായി ഈടാക്കുന്നത്. കോടികളുടെ വ്യാപാരമാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.









