അമ്പല കള്ളൻമാരുടെ രാജാവ് സുഭാഷ് കപൂറും മലയാളി പടത്തലവൻ ദൈവ തിരുടൻ സഞ്ജീവി അശോകനും; ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി പറഞ്ഞ കള്ളക്കടത്തു സംഘം ചില്ലറക്കാരല്ല
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര വിഗ്രഹ മാഫിയയുടെ പങ്കിനെക്കുറിച്ച് സജീവമായ ചർച്ചകളാണ് നടക്കുന്നത്.
അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ സംഘവുമായി ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി തന്നെ നേരത്തെ സംശയം ഉന്നയിച്ചിരുന്നു.
സുഭാഷ് കപൂറിന്റെ വിഗ്രഹ മോഷണ ശൃംഖലയുടെ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ചത് ഒരു മലയാളിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ തമിഴ്‌നാട് പോലീസിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്ന് വിലയേറിയ ശില്പങ്ങൾ വിദേശത്തേക്ക് കടത്തിയിരുന്ന സംഘത്തെക്കുറിച്ച് എസ്. വിജയകുമാർ 2018ൽ രചിച്ച അന്വേഷണാത്മക പുസ്തകമായ ദ ഐഡൽ തീഫ് (The Idol Thief) ലാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജീവി അശോകൻ എന്ന മലയാളിയുടെ പങ്ക് വിശദീകരിക്കുന്നത്.
1995ൽ വീരവനല്ലൂർ ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങൾ മോഷ്ടിച്ചതോടെയാണ് സഞ്ജീവിയുടെയും സംഘത്തിന്റെയും നീക്കങ്ങൾ തമിഴ്‌നാട് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
സിംഗപ്പൂർ ആസ്ഥാനമായി ഷിപ്പിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സാമ്പത്തിക വിദഗ്ധനായ എസ്. വിജയകുമാർ, സിംഗപ്പൂർ വഴിയും മറ്റ് തുറമുഖങ്ങൾ വഴിയും നടക്കുന്ന വിഗ്രഹ കടത്തിനെക്കുറിച്ചുള്ള ദീർഘകാല അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയത്.
ന്യൂയോർക്ക് ആസ്ഥാനമാക്കി ആർട്ട് ഗാലറിയും മ്യൂസിയവും നടത്തിവന്ന സുഭാഷ് കപൂറിന് ഇന്ത്യയിൽ നിന്ന് ക്ഷേത്ര വിഗ്രഹങ്ങൾ എത്തിച്ചു നൽകിയിരുന്നത് സഞ്ജീവി അശോകനാണെന്ന് പുസ്തകത്തിൽ പറയുന്നു.
2005ൽ ചെന്നൈയിലെ ടാജ് കൊറോമണ്ടൽ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ചെന്നൈയിലെ ട്രിപ്ലിക്കേയിനിലും പാരിസ് കോർണറിലും ആർട്ട് ഗാലറികൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു സഞ്ജീവി.
തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെയും ചെറുനഗരങ്ങളിലെയും സംരക്ഷണമില്ലാത്ത ക്ഷേത്രങ്ങൾ കണ്ടെത്തി പ്രൊഫഷണൽ മോഷ്ടാക്കളെ ഉപയോഗിച്ച് കവർച്ച നടത്തുകയായിരുന്നു സഞ്ജീവിയുടെ രീതി.
സുഭാഷ് കപൂറിനുവേണ്ടി കോടികളുടെ ഇടപാടുകളാണ് ഇയാൾ നടത്തിയിരുന്നത്. സെൽവ എക്‌സ്‌പോർട്സ് എന്ന സ്വന്തം കമ്പനിയിലൂടെയാണ് വിഗ്രഹങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്.
തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിലെ ചില ക്ഷേത്രങ്ങളിലും ഈ സംഘം മോഷണം നടത്തിയതായി അന്വേഷണസംഘങ്ങൾ കണ്ടെത്തി.
കാലടി ആദിശങ്കരാചാര്യ ക്ഷേത്രത്തിലെ അമൂല്യമായ മരതക ശിവലിംഗം 2009 മാർച്ച് 28ന് പുലർച്ചെ മോഷ്ടിക്കപ്പെട്ട സംഭവത്തിലും ഈ സംഘത്തിന് പങ്കുണ്ടെന്ന സംശയവും ഉയർന്നു.
അഞ്ച് കോടി രൂപയിലധികം മൂല്യമുള്ള മരതക ശിവലിംഗത്തിനൊപ്പം വെള്ളി ഉരുപ്പടികളും ഭണ്ഡാരത്തിലെ പണവും കവർച്ച ചെയ്യപ്പെട്ടു.
2011ൽ ജർമനിയിൽ അറസ്റ്റിലായ സുഭാഷ് കപൂറിനെ 2012ൽ ഇന്ത്യയിലേക്ക് കൈമാറി. 2022ൽ ഒരു വിഗ്രഹ മോഷണക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട കപൂർ ഇപ്പോഴും മറ്റ് കേസുകളുടെ അടിസ്ഥാനത്തിൽ തിരുച്ചിറപ്പള്ളി ജയിലിലാണുള്ളത്. എന്നാൽ സഞ്ജീവി അശോകൻ വർഷങ്ങളോളം പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു.
ഏകദേശം 10,000 കോടി രൂപ മൂല്യമുള്ള വിഗ്രഹങ്ങളാണ് ഈ സംഘം വിദേശത്തേക്ക് കടത്തിയതെന്നാണ് ദ ഐഡൽ തീഫ് പുസ്തകത്തിൽ പറയുന്നത്. ഒടുവിൽ 22 വർഷത്തെ ഒളിവിന് ശേഷം 2018 മാർച്ച് 9ന് തിരുനെൽവേലിയിൽ വെച്ചാണ് സഞ്ജീവി അശോകനെ തമിഴ്‌നാട് പോലീസ് പിടികൂടിയത്.
‘ദൈവ തിരുടൻ’ എന്നറിയപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിഗ്രഹ മോഷണ ശൃംഖലയിലൊന്നിന് അന്ത്യമിട്ടു.
English Summary
Discussions have intensified over the possible involvement of an international idol-smuggling syndicate in the Sabarimala gold theft case. The Kerala High Court had earlier raised suspicion about a link to the network of international antiquities smuggler Subhash Kapoor. Investigative journalist S. Vijayakumar’s book The Idol Thief reveals that a Malayali, Sanjeevi Asokan from Thiruvananthapuram, played a key role in smuggling temple idols from India to Kapoor. The syndicate is suspected to have looted idols worth nearly ₹10,000 crore. After remaining absconding for over two decades, Sanjeevi was finally arrested by Tamil Nadu Police in 2018.
sabarimala-gold-theft-international-idol-smuggling-sanjeevi-ashokan
Sabarimala Gold Theft, International Idol Smuggling, Subhash Kapoor, Sanjeevi Ashokan, Temple Theft, Tamil Nadu Police, Kerala Temples, Idol Mafia









