മലയാളികളുടെ ശ്രദ്ധയ്ക്ക്… ആർടിഒ എന്ന പേരിൽ വ്യാജ സന്ദേശം; ബാങ്ക് അക്കൗണ്ട് അടപടലം കാലിയാക്കുന്ന തട്ടിപ്പ്
പുന്നയൂർക്കുളം: ആർ.സി. കാർഡിലെ പേരുമാറ്റത്തിനായി ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയ വ്യക്തിക്ക് വാട്‌സ്ആപ്പ് വഴി ലഭിച്ച വ്യാജ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ₹85,000 നഷ്ടമായി.
അപേക്ഷ നൽകിയ ശേഷം ബാക്കി വിവരങ്ങൾ ഫോണിലേക്ക് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആർ.ടി.ഒ. എന്ന പേരിൽ വന്ന വാട്‌സ്ആപ്പ് സന്ദേശത്തിലെ ഫയൽ തുറന്നതോടെയാണ് ഫോണിൽ അദൃശ്യ ആപ്പ് ഇൻസ്റ്റാൾ ആവുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും ചെയ്തത്.
ഇതേ ആപ്പ് ഫോണിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കും മറ്റ് കോൺടാക്ടുകളിലേക്കും സ്വയം സന്ദേശമായി പ്രചരിച്ചതായും കണ്ടെത്തി. സംഭവത്തിൽ സൈബർ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്.
പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഫോണിലെ വിവരങ്ങൾ മോഷ്ടിക്കൽ, ഉപകരണം നിയന്ത്രണ വിധേയമാക്കൽ, ബാങ്ക് വിവരങ്ങൾ കൈവശപ്പെടുത്തൽ തുടങ്ങിയവയാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തനം.
പണം നഷ്ടപ്പെട്ടാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ബാങ്കിനെ അറിയിക്കണമെന്നും നിർദേശം. വൈകിയാൽ പണം പല അക്കൗണ്ടുകളിലേക്ക് മാറാൻ സാധ്യതയുണ്ട്.
മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക സന്ദേശങ്ങൾ വാട്‌സ്ആപ്പ് വഴി വരില്ലെന്നും, പരിവാഹൻ പോർട്ടൽ മുഖേന ടെക്സ്റ്റ് മെസേജായാണ് ലഭിക്കുകയെന്നും ആർ.ടി.ഒ. അധികൃതർ വ്യക്തമാക്കി. സംശയാസ്പദമായ ലിങ്കുകളും ഫയലുകളും തുറക്കരുതെന്നും മുന്നറിയിപ്പ് നൽകി.
English Summary
A man from Punnayurkulam lost ₹85,000 after clicking on a fake RTO message received via WhatsApp. The link installed a malicious app on his phone, allowing fraudsters to access his bank account.
Authorities warned that official RTO communications are not sent via WhatsApp and advised users to avoid unknown links and apps. Victims are urged to contact the cyber helpline (1930) immediately.









