ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിര്‍ദേശം.
ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎല്‍എമാരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാര്‍, ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിമാര്‍, എംഎല്‍എമാര്‍, ഡല്‍ഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കള്‍ തുടങ്ങിയവര്‍ക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന്.
ഇതന് മുന്നോടിയായി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം ഡല്‍ഹിയിലെ 70 ഓളം നേതാക്കള്‍ കൂട്ടത്തോടെ, കോവിഡ് പരിശോധനയായ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരായി.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടന്നിട്ടുണ്ട്.
24 മണിക്കൂറിനിടെ 306 പുതിയ കേസുകളും, 6 കോവിഡ് മരണങ്ങളും ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇതില്‍ മൂന്നെണ്ണം കേരളത്തിലും, രണ്ടെണ്ണം കര്‍ണാടകയിലും ഒരെണ്ണം മഹാരാഷ്ട്രയിലുമാണ്.
കേരളത്തില്‍ 24 മണിക്കൂറിനിടെ 170 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.