ന്യൂഡൽഹി: ട്രെയിൻ സർവീസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് റയിൽവെ.Railways will take strict action against the employees if they give wrong information about the train service
17 സോണുകൾക്കും റയിൽവെ ബോർഡ് നൽകിയ സർക്കുലറിലാണ് യാത്രക്കാർക്ക് ട്രെയിൻ സമയം ഉൾപ്പെടെയുള്ള സർവീസുകളെ കുറിച്ച് തെറ്റായ വിവരം നൽകരുതെന്ന കർശന നിർദ്ദേശമുള്ളത്.
ട്രെയിൻ സർവീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങളായിരിക്കണം യാത്രക്കാർക്ക് നൽകേണ്ടതെന്ന് റയിൽവെ അധികൃതർ നിർദ്ദേശിക്കുന്നു.
റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം കാര്യക്ഷമമാക്കണമെന്നും നിർദ്ദേശമുണ്ട്. റെയിൽവേ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ജീവനക്കാരായിരിക്കും ഉത്തരവാദികളെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.
ട്രെയിനുകളിലെ ടിക്കറ്റ് നില, ഓടുന്ന സമയം, കോച്ചുകളുടെ ക്രമം എന്നിവസംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് കൃത്യമായി ലഭിക്കണം.
പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ ബോർഡുകൾ നാഷണൽ ട്രെയിൻ എൻക്വയറി സംവിധാനവുമായി ബന്ധിപ്പിക്കണം.
റെയിൽവേ സ്റ്റേഷനുകളിലെ വിവരകേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. പഴയ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം മാറ്റി പുതിയത് സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.