ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ശക്തമായ മുന്നേറ്റത്തെ ചരിത്രപരമായ ജനവിധിയെന്ന് വിശേഷിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
കേരളത്തിലെ ജനങ്ങള്‍ യുഡിഎഫില്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചതിന് അദ്ദേഹം ഹൃദയപൂര്‍വ്വം സല്യൂട്ട് അര്‍പ്പിച്ചു.
ഈ ഫലം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന്‍റെ വ്യക്തമായ സൂചനയാണെന്നും രാഹുല്‍ എക്‌സ് വഴിയുള്ള കുറിപ്പില്‍ വ്യക്തമാക്കി.
“ഹൃദയസ്പര്‍ശിയായ ജനവിധി” – രാഹുല്‍ ഗാന്ധി
“നിര്‍ണായകവും ഹൃദയസ്പര്‍ശിയായതുമായ ജനവിധിയാണ് കേരളത്തിലേത്. യുഡിഎഫില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം ശക്തമാകുന്നതിന്‍റെ തെളിവാണിത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിലേക്കുള്ള വഴികാട്ടിയാണ് ഈ ഫലം,” എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
ഉത്തരവാദിത്തവും സുതാര്യവുമായ ഭരണം ജനങ്ങളുടെ ആവശ്യം
കേരളം ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണമാണ് ആഗ്രഹിക്കുന്നതെന്ന് ജനവിധി വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും, ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഭരണ മാതൃക ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇനി യുഡിഎഫിന്റെ പ്രധാന ദൗത്യമെന്നും രാഹുല്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച അദ്ദേഹം, ഈ വിജയം സാധ്യമാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ആത്മാര്‍ഥമായ നന്ദിയും രേഖപ്പെടുത്തി.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് കുതിപ്പ്
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ യുഡിഎഫിന് ശക്തമായ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഫലം പ്രഖ്യാപിച്ച അഞ്ഞൂറിലധികം പഞ്ചായത്തുകളില്‍ യുഡിഎഫ് ഭരണം പിടിച്ചെടുത്തപ്പോള്‍, 340 പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയം നേടിയത്.
ഭർത്താവ് യുഡിഎഫ്, ഭാര്യ എൽഡിഎഫ്; പന്തളം തെക്കേക്കരയിൽ ജനവിധി മറ്റൊരു വഴിക്ക്
ജില്ലാപഞ്ചായത്തുകളില്‍ ഏഴിടങ്ങളിലും കോര്‍പ്പറേഷനുകളില്‍ നാലിടങ്ങളിലും യുഡിഎഫ് കരുത്ത് തെളിയിച്ചു.
മുനിസിപ്പാലിറ്റികളില്‍ 54 ഇടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം നടത്തി. 28 ഇടങ്ങളില്‍ എല്‍ഡിഎഫ് മുന്നേറ്റം രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് എന്‍ഡിഎ അപ്രതീക്ഷിത വിജയം നേടിയപ്പോള്‍, കോഴിക്കോട് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി.
എല്‍ഡിഎഫിന്റെ പല പരമ്പരാഗത കോട്ടകളായ പഞ്ചായത്തുകള്‍ തകര്‍ത്താണ് യുഡിഎഫ് മുന്നേറിയത്, ഇത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതായാണ് വിലയിരുത്തല്‍.
English Summary
Rahul Gandhi has hailed the UDF’s strong performance in Kerala’s local body elections as a decisive and emotional mandate from the people. He said the results reflect growing public confidence in the UDF and signal a major victory in the upcoming Kerala Assembly elections, emphasizing the demand for transparent and responsible governance.









