മലപ്പുറം: താനൂരിൽ നിന്ന് നാടുവിട്ട പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകി പൊലീസ്. നിലവിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുൾപ്പടെ നീക്കം ചെയ്യണമെന്നും പോലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇത് പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിപ്പിൽ പറയുന്നു.
അതേസമയം താനൂരിൽ എത്തിയ പെൺകുട്ടികളെ ഇതുവരെ വീട്ടുകാർക്കൊപ്പം വിട്ടിട്ടില്ല. നിലവിൽ സിഡബ്ല്യുസി കെയർ ഹോമിൽ തുടരുന്ന കുട്ടികളെ വിശദമായ കൗൺസിലിങിന് ശേഷമായിരിക്കും വീട്ടുകാർക്കൊപ്പം വിടുക. ഇവരെ നാടുവിടാനായി സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ആണ് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികൾ നാടുവിട്ടത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ പൂനെയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.