തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം. ഏഴാം വാർഡിൽ വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെ നടക്കുന്ന അരിവിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വിൽപ്പന പൊലീസ് തടഞ്ഞത്. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും പറഞ്ഞിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ഇതിനു ബിജെപിയുടെ മറുപടി.