ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ 32 കാരനായ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. വനിതാ ഡോക്‌ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ആണ് ഇയാൾ ഒളിക്യാമറ വച്ചത്. Pen camera in restroom used by female doctors and nurses
കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശിയായ വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ എംഎസ് ഓർത്തോ വിഭാഗത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയുമാണ്, കൂടാതെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറായും പ്രവർത്തിക്കുന്നു.
ആശുപത്രിയിൽ നിരവധി വനിതാ ഡോക്‌ടർമാരും നഴ്‌സുമാരും ട്രെയിനി ഡോക്ടർമാരും ഉണ്ടായിരുന്നു. രണ്ടുദിവസം മുൻപ് ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്.
ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചതിന് ശേഷം രഹസ്യ ക്യാമറ സ്ഥാപിച്ച വ്യക്തിയെ കണ്ടെത്താൻ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ, സംഭവത്തിന് പിന്നിൽ ഡോക്ടർ ഉണ്ടെന്നത് വ്യക്തമായിരുന്നു. തുടർന്ന്, വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്യുമ്പോൾ, നവംബർ 16 മുതൽ ശുചിമുറിയിൽ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയതായി വ്യക്തമായി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ, ഓൺലൈനിൽ ക്യാമറ വാങ്ങിയതിന്റെ തെളിവുകൾ കണ്ടെത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ ജോലി ചെയ്ത മറ്റ് ആശുപത്രികളിലും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.