ഗോവണി വന്നില്ല; വിമാന ഡോർ തുറന്ന് എടുത്തു ചാടി യാത്രക്കാർ; വൈറൽ വീഡിയോ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കിൻഡു വിമാനത്താവളത്തിൽ നടന്ന അസാധാരണ സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
വിമാനം ലാൻഡ് ചെയ്ത് ഗേറ്റിൽ എത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ ഇറക്കുന്നതിനുള്ള ഗോവണികൾ ഉൾപ്പെടെയുള്ള ഗ്രൗണ്ട് ഉപകരണങ്ങൾ എത്താതിരുന്നതോടെ, യാത്രക്കാർ തന്നെ വിമാനം വിട്ടിറങ്ങാൻ തീരുമാനിക്കുകയായിരുന്നു.
എയർ കോംഗോയുടെ ബോയിംഗ് 737-800 വിമാനത്തിന്റെ പ്രധാന വാതിലിലൂടെ യാത്രക്കാർ താഴേക്ക് ചാടിയിറങ്ങുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ദീർഘനേരം വിമാനത്തിനുള്ളിൽ തുടരേണ്ടിവന്നതോടെ ഉണ്ടായ അമിതമായ ചൂടും ശ്വാസംമുട്ടലും അസ്വസ്ഥതയും മൂലമാണ് യാത്രക്കാർ ഇത്തരമൊരു സാഹസിക തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വിമാനം റൺവേയിൽ നിർത്തിയിട്ടും ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിക്കാതിരുന്നതാണ് പ്രതിഷേധത്തിനും അപകടകരമായ നീക്കത്തിനും കാരണമായത്.
ഗോവണി വന്നില്ല; വിമാന ഡോർ തുറന്ന് എടുത്തു ചാടി യാത്രക്കാർ; വൈറൽ വീഡിയോ
ഏകദേശം അഞ്ച് മുതൽ ആറടി വരെ ഉയരത്തിൽ നിന്നാണ് യാത്രക്കാർ റൺവേയിലേക്ക് ചാടിയത്. ചാടുന്നതിന് മുമ്പ് തങ്ങളുടെ കൈവശമുണ്ടായിരുന്ന ലഗേജുകൾ താഴെയുണ്ടായിരുന്ന ഗ്രൗണ്ട് സ്റ്റാഫിന് കൈമാറുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
ആദ്യം ഇറങ്ങിയ യാത്രക്കാർ പിന്നീട് ചാടിയിറങ്ങുന്നവരെ കൈപിടിച്ച് സഹായിക്കുന്നതും ശ്രദ്ധേയമാണ്. രാത്രി സമയത്താണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
പരിമിതമായ അടിസ്ഥാന സൗകര്യങ്ങളാൽ കിൻഡു വിമാനത്താവളം മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
റൺവേ, ലൈറ്റിംഗ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് സംവിധാനങ്ങൾ തുടങ്ങിയവയിൽ വലിയ കുറവുകൾ ഉണ്ടെന്ന പരാതി സ്ഥിരമായി ഉയരാറുണ്ട്.
സംഭവത്തിൽ ഇതുവരെ വിമാനക്കമ്പനിയായ എയർ കോംഗോ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
എത്യോപ്യൻ എയർലൈൻസുമായി സഹകരിച്ച് 2024 ഡിസംബറിൽ ആരംഭിച്ച എയർ കോംഗോ, നിലവിൽ ആഭ്യന്തര റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യതയിൽ ഗുരുതര വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, വിമാനം വിട്ടിറങ്ങുന്ന സമയത്ത് ആർക്കും ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടുകളില്ല എന്നത് ആശ്വാസകരമാണ്.
2025-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിരവധി വ്യോമയാന അപകടങ്ങളും സുരക്ഷാ വീഴ്ചകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദേശ രാജ്യങ്ങളുടെ സഹായത്തോടെ പ്രധാന വിമാനത്താവളങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, ഗ്രാമീണ മേഖലകളിലെ വിമാനത്താവളങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
കിൻഡുവിലെ സംഭവം, രാജ്യത്തെ വ്യോമയാന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വീണ്ടും ചർച്ചയിലാക്കുകയാണ്.









