സൈബർ തട്ടിപ്പിൽ നഷ്ടമായ പണം ‘ഏപ്രിൽ ഫൂൾ’ ദിനത്തിൽ തിരികെ; പാലക്കാട് സ്വദേശിക്ക് ആശ്വാസം
പാലക്കാട്: സൈബർ തട്ടിപ്പിലൂടെ നഷ്ടമായ 40,000 രൂപ മാസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി തിരികെ ലഭിച്ചതോടെ പാലക്കാട് തേനൂർ സ്വദേശിയായ വിജയകുമാർ ആശ്വാസത്തിലായി. ഏപ്രിൽ ഒന്നിന് ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റായെന്ന സന്ദേശം ലഭിച്ചപ്പോൾ ആദ്യം ‘ഏപ്രിൽ ഫൂൾ’ തമാശയാണെന്ന് കരുതിയെങ്കിലും, അക്കൗണ്ട് പരിശോധിച്ചപ്പോൾ തുക ലഭിച്ചതായി വ്യക്തമായി.
2025 ഒക്ടോബർ 4ന് നടന്ന യു.പി.ഐ ഇടപാടിന്റെ റീഫണ്ടായാണ് തുക രേഖപ്പെടുത്തിയിരിക്കുന്നത്. അന്നേ ദിവസം ഏതാനും മിനിറ്റുകൾക്കിടെ നിരവധി ഒ.ടി.പി സന്ദേശങ്ങൾ വന്നതിനെ തുടർന്ന് വിജയകുമാറിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിരുന്നു.
ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ഒ.ടി.പി പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്നിരുന്നാലും, ഫോൺ ഹാക്ക് ചെയ്ത് ബാഹ്യ ഉപകരണങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തെ തുടർന്ന് മങ്കര പൊലീസ്, സൈബർ സെൽ, മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണവും നടപടികളും മൂലം ഇപ്പോൾ നഷ്ടമായ തുക തിരികെ ലഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary:
A man from Palakkad recovered ₹40,000 lost in a cyber fraud months later. Initially thinking it was an April Fool’s prank, he confirmed the refund credited to his account. The fraud, which occurred in October 2025 via hacked phone access, was resolved after complaints to police and cyber authorities.









