തിരുവനന്തപുരം: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ ഉപയോഗശൂന്യമായെന്ന് ആക്ഷേപം. കഴിഞ്ഞ മകരവിളക്ക് കാലത്ത് ലഭിച്ച നോട്ടുകളാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നശിച്ചതെന്നാണ് ആരോപണം.
ഉത്സവത്തിനായി ശബരിമല നട തുറന്ന ഈ മാസം ഒന്നിനു രാത്രി എട്ടിനു ഭണ്ഡാരം തുറന്നപ്പോഴാണ് നശിച്ച നോട്ടുകൾ കണ്ടത്.
മകരവിളക്ക് കാലം മുതൽ എണ്ണി തിട്ടപ്പെടുത്താത്ത ലക്ഷക്കണക്കിന് രൂപയും, ഒപ്പം ഭക്തർ സമർപ്പിച്ച വിവിധ പൂജാദ്രവ്യങ്ങളും നശിച്ച് ഉപയോഗശൂന്യമായി മാലിന്യങ്ങളോടൊപ്പം ഇരുന്നൂറിധികം കുട്ടകളിലായി വാരി ഭണ്ഡാരത്തിന്റെ മൂലയ്ക്ക് തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ലക്ഷക്കണക്കിന് രൂപയുടെ കറൻസി നോട്ടുകൾ ദ്രവിച്ച് ഉപയോഗശൂന്യമായതായാണ് സൂചന. ഭക്തർ കാണിക്കയായി സമർപ്പിച്ച പണം ഇത്തരത്തിൽ നഷ്ടപ്പെട്ടതിന് മകരവിളക്ക്, കുംഭമാസം, മീനമാസം നടതുറപ്പു സമയങ്ങളിലെ ഭണ്ഡാരം സ്‌പെഷൽ ഓഫീസർമാർ ആണ് ഉത്തരവാദികളെന്ന് ആരോപിച്ച് ദേവസ്വം എംപ്ലോയീസ് സംഘ് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കത്ത് നൽകിയിട്ടുണ്ട്.









