കൊച്ചി: വയനാട് ദുരന്തബാധിരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.
പകരം, ആര്‍ബിഐയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അവ പുനഃക്രമീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമോ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം ചേര്‍ന്നതായും കേന്ദ്രധനകാര്യ മന്ത്രാലയം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത യോഗം ദുരന്തബാധിതരുടെ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും, വായ്പാ തിരിച്ചടവിന് അധികസമയം അനവദിച്ചതായും തിരിച്ചടവ് പുനഃക്രമീകരിച്ചതായും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
ദുരന്തബാധിതരുടെ വായ്പകള്‍ സംബന്ധിച്ച് കേന്ദ്രം സ്വീകരിച്ച നടപടികള്‍ എല്ലാം ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഈശ്വരന്‍ എസ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 30നുണ്ടായ മണ്ണിടിച്ചിലില്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലകൾ ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി. ദുരന്തത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. 200 ലധികം പേര്‍ മരിക്കുകയും 32 പേരെ കാണാതാവുകയും ചെയ്തു.