നിതിൻ രാജിന്റെ മരണം: 25 മിനിറ്റ് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മരിക്കുന്നതിന് 25 മിനിറ്റ് മുൻപുള്ള ദൃശ്യങ്ങളിലാണ് നിർണായക വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിന്റെ ഫോൺ പരിശോധിക്കുന്നതും, ലോൺ ആപ്പിൽ നിന്നുള്ള ഭീഷണികളെ കുറിച്ച് അധ്യാപിക ലത പ്രിൻസിപ്പലിന് പരാതി നൽകുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടയിൽ ലത ടീച്ചറുടെ ഫോണിലേക്ക് ഭീഷണി കോൾ വരുന്നതും പ്രിൻസിപ്പൽ നേരിട്ട് ലോൺ ആപ്പ് പ്രതിനിധികളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിതിൻ വിശദീകരിക്കുന്നതും, ബന്ധപ്പെട്ട നമ്പറുകൾ റഫറൻസ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഭീഷണി തുടരുന്നതും കണ്ടെത്തിയിട്ടുണ്ട്. പണമടച്ചില്ലെങ്കിൽ നമ്പറുകൾ നീക്കില്ലെന്ന നിലപാടിലാണ് ലോൺ ആപ്പുകാർ.
ഇതിനിടെ കേസിൽ പ്രതികളായ അധ്യാപകർ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ആത്മഹത്യയിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയാണ് നിതിന്റെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിലെ വാദം.
സംഭവദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഡോ. റാം ഹർജിയിൽ വ്യക്തമാക്കുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇരുവരും ഒളിവിലായതായും പൊലീസ് അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിൽ താമസം നേരിടുന്നതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായിരിക്കെ, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് നടന്ന മാർച്ചിൽ ജലപീരങ്കി പ്രയോഗവും ഉണ്ടായി.
കഴിഞ്ഞ ഏപ്രിൽ 10ന് ഉച്ചയ്ക്ക് ഒന്നരയോടെ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയ നിതിൻ രാജ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ അന്നേ ദിവസം മരിച്ചു. അധ്യാപകരിൽ നിന്നുള്ള മാനസിക പീഡനത്തെക്കുറിച്ച് മുൻപ് കുടുംബത്തെ അറിയിച്ചതായും ആരോപണമുണ്ട്.
English Summary
Crucial CCTV footage has emerged in connection with the death of dental student Nithin Raj in Kannur.
nithin-raj-death-cctv-loan-app-threat
nithin raj, kannur news, kerala news, loan app harassment, cctv footage, breaking news, student death, crime news









