ആറാം തമ്പുരാനിലെ ‘കുളപ്പുള്ളി അപ്പന്‍’, ആലഞ്ചേരി തമ്പ്രാക്കളിലെ ‘ചന്ദപ്പന്‍ ഗുരുക്കള്‍’, സുകൃതത്തിലെ ‘ഡോക്ടര്‍’, ആയിരപ്പറയിലെ ‘പദ്മനാഭ കൈമള്‍’, ഏകലവ്യനിലെ ‘സ്വാമി അമൂര്‍ത്താനന്ദ’, മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ‘ത്രിവിക്രമന്‍ പിള്ള’ തുടങ്ങി നടനവൈഭവത്തിന്റെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ നരേന്ദ്രപ്രസാദിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് 20 വയസ്.
ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതാകട്ടെ കുളപ്പുള്ളി അപ്പനും അമൂര്‍ത്താന്ദയുമൊക്കെയാവും. എന്നാല്‍ നരേന്ദ്രപ്രസാദ് ഈ വേഷങ്ങളെ ഗൗരവത്തോടെ കണ്ടിരുന്നോ എന്നത് സംശയമാണ്.
”കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല. സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ.” എന്നാണ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും അദ്ദേഹം പറഞ്ഞത്.
കഥാപാത്രം ആവുന്നതിനു മുന്നേ ശബ്ദസാന്നിധ്യമായിട്ടായിരുന്നു സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഭരതന്റെ വൈശാലിയില്‍ ബാബു ആന്റണി അവതരിപ്പിച്ച ‘ലോമപാദ രാജാവി’ന് ശബ്ദം നല്‍കിയത് നരേന്ദ്രപ്രസാദായിരുന്നു. പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വ്വനി’ലെ അശരീരിയായും ആ ശബ്ദം നമ്മള്‍ കേട്ടു.
പി.ശ്രീകുമാറിന്റെ സംവിധാനത്തില്‍ പിറ്റേവര്‍ഷം റിലീസ് ചെയ്യപ്പെട്ട ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനില്‍ അഭിനേതാവായും എത്തി.
ആകാരവും ശബ്ദവും വ്യത്യസ്തമായ അഭിനയശൈലിയും കൈകള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയുള്ള അംഗചലനങ്ങളിലൂടെയുമൊക്കെ ഒറ്റയടിക്ക് ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ അഭിനേതാവിനെ മലയാളസിനിമാലോകം വേഗത്തില്‍ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു.
മേലേപ്പറമ്പില്‍ ആണ്‍വീട്, ആലഞ്ചേരി തമ്പ്രാക്കള്‍, അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്നീ ചിത്രങ്ങളിലൂടെ നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് നരേന്ദ്രപ്രസാദ് നമ്മെ അറിയിച്ചു.
അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ജയരാജ് സംവിധാനം ചെയ്ത പൈതൃകത്തിനായിരുന്നു. പിന്നീട് ഒരു സിനിമാനടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 14 വര്‍ഷം കൊണ്ട് അഭിനയിച്ചത് 120ലേറെ ചിത്രങ്ങള്‍.
നാടകമേ ഉലകം
മലയാളികളില്‍ ഭൂരിഭാഗവും നരേന്ദ്ര പ്രസാദിനെ ഒരു സിനിമാതാരം എന്ന നിലയിലാവും നരേന്ദ്രപ്രസാദിനെ പരിഗണിക്കുക. എന്നാല്‍ കലാരംഗത്ത് അദ്ദേഹം എന്തൊക്കെയായിരുന്നില്ല എന്നത് അടുപ്പക്കാര്‍ക്കറിയാം. നാടകകൃത്ത്, നാടക സംവിധായകന്‍, സാഹിത്യ നിരൂപകന്‍, അധ്യാപകന്‍ എന്നീ നിലകളിലൊക്കെ പ്രതിഭ തെളിയിച്ചതിന് ശേഷമാണ് ക്യാമറയ്ക്ക് മുന്നിലേക്ക് അദ്ദേഹം എത്തിയത്. കോളേജ് അധ്യാപകനായിരിക്കെയാണ് ‘നാട്യഗൃഹം’ എന്ന പേരില്‍ ഒരു നാടകട്രൂപ്പ് അദ്ദേഹം ആരംഭിക്കുന്നത്. നടന്‍ മുരളിയടക്കമുള്ളവര്‍ നാട്യഗൃഹത്തിന്റെ നാടകങ്ങളിലൂടെ അരങ്ങിലെത്തിയിട്ടുണ്ട്. 1985-ല്‍ അദ്ദേഹം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘സൗപര്‍ണ്ണിക’ എന്ന നാടകം കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടി. ആത്മപ്രകാശനത്തിന് തനിക്ക് ഏറെ ഉതകുന്ന വഴിയായി നരേന്ദ്രപ്രസാദ് നാടകവേദിയെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ സാമ്പത്തിക ബാധ്യതകള്‍ പെരുകിയതോടെ ട്രൂപ്പ് പൂട്ടേണ്ടിവന്നു. താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും സിനിമ നല്‍കിയ അവസരത്തിന് മുന്നില്‍ അദ്ദേഹം കൈമലര്‍ത്താതിരുന്നതിന്റെ പ്രഥമ കാരണം ആ തിക്താനുഭവമായിരുന്നു.
കലാലയങ്ങളിലെ പ്രിയ ഗുരുനാഥന്‍
തലമുറകളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. പാലക്കാട് വിക്ടോറിയ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളിലൊക്കെ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസ്സുകള്‍ക്ക് മറ്റു ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ പോലും ചെന്നിരിക്കുമായിരുന്നു. ഷേക്‌സ്പിയര്‍ ക്ലാസുകള്‍ക്കായിരുന്നു വിദ്യാര്‍ഥികളില്‍ ആരാധകര്‍ ഏറെ. ഓരോ കഥാപാത്രങ്ങളുടെ ഡയലോഗ് മോഡുലേഷനുകള്‍ ഒരു നാടകവേദിയിലെന്നപോലെ അദ്ദേഹം പുനരാവിഷ്‌കരിക്കുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ അനുസ്മരിച്ചിട്ടുണ്ട്. അധ്യാപനം, സാഹിത്യ നിരൂപണം, നാടകം, സിനിമ എന്നീ വിഭിന്നമേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയുടെ വിയോഗം 2003 നവംബര്‍ 3നായിരുന്നു.