കൊച്ചി: ആലുവയിൽ നിന്നും കാണാതായ 13 വയസുകാരൻ തിരികെയെത്തി. തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിൻ്റെ മകൻ അൽത്താഫ് അമീനാണ് തിരികെയെത്തിയത്. ആലുവ എസ്‌എൻഡിപി സ്‌കൂൾ വിദ്യാർത്ഥിയാണ് അമീൻ.
കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയിൽ ഊർജ്ജിത അന്വേഷണം നടക്കവെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.
തിരികെയെത്തിയ കുട്ടിയിൽ നിന്ന് പോലീസ് വിശദമായി മൊഴിയെടുക്കും. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പോലീസിൻ്റെ ഇപ്പോഴത്തെ നിഗമനം.
ചൊവ്വാഴ്ച രാത്രി മുതലാണ് അമീനെ കാണാതായത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി വീട്ടിൽ തിരികെ എത്താത്തതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. സംഭവത്തിൽ ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി ബന്ധമുണ്ടോ എന്ന പരിശോധന നടത്തിവരികയാണ് പോലീസ്.
മാത്രമല്ല കുടുംബത്തിൻ്റേയും, സ്കൂൾ അധികൃതരുടേയും മൊഴിയും പോലീസ് ശേഖരിക്കും. തിരികെയെത്തിയ കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടിക്ക് സാമ്പത്തികമായോ, മറ്റു തരത്തിലോ ഉള്ള പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. കുട്ടിയുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.