തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ. തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് മന്ത്രി പറഞ്ഞു.
മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞത് എന്നും മന്ത്രി വ്യക്തമാക്കി.
തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രദേശവാസികൾ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണ് ചെയ്തത്. തുടർന്നു നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തിരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു.
തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: തിരക്കേറിയ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർ മരിച്ചു. മുംബൈയിലാണ് ദാരുണ സംഭവം നടന്നത്. ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് സംഭവം. മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം.
അമിതമായ തിരക്ക് മൂലമാണ് അപകടമുണ്ടായതെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.
ട്രെയിനിൽ നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.