അഗളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു രാജിവെച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും എൽഡിഎഫിന് രാഷ്ട്രീയ തിരിച്ചടി. അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മഞ്ജു രാജിവെച്ചു.
യുഡിഎഫ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു, എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതാണ് അഗളി പഞ്ചായത്തിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
മഞ്ജുവിന്റെ നിലപാടിനെതിരെ അഗളി പഞ്ചായത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ശക്തമായി രംഗത്തെത്തി.
സിറോ മലബാർ സഭയിലെ വൈദികൻ ഉൾപ്പെടെ നിരവധി പേർ മഞ്ജുവിനെ വിമർശിച്ചു. സംഭവത്തിൽ കടുത്ത നടപടികളിലേക്ക് കോൺഗ്രസ് കടക്കുമെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് മഞ്ജുവിന്റെ രാജി.
ഇന്ന് വൈകുന്നേരം വരെ നിലപാട് തിരുത്താൻ സമയം നൽകുമെന്ന് പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പൻ അറിയിച്ചിരുന്നു. എന്നാൽ അതിനു മുമ്പുതന്നെ മഞ്ജു പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.
അഗളി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മഞ്ജു രാജിവെച്ചു
രാജിക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിൽ, “അന്നും ഇന്നും എന്നും ഞാൻ ഒരു കോൺഗ്രസ് പ്രവർത്തകയാണ്” എന്നാണ് മഞ്ജു വ്യക്തമാക്കിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് അംഗങ്ങൾ പിന്തുണച്ചത് മാത്രമാണെന്നും, ഒരു കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ താൻ സ്വീകരിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു.
അഗളി പഞ്ചായത്തിലെ 20-ാം വാർഡായ ചിന്നപറമ്പിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച മഞ്ജുവിന്റെ നടപടി വലിയ വിവാദമായിരുന്നു.
പാർട്ടി വിപ്പ് ലഭിച്ചില്ല എന്നായിരുന്നു വിഷയത്തിൽ മഞ്ജുവിന്റെ വിശദീകരണം. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് തനിക്ക് വോട്ട് ലഭിച്ചതെന്നും, അതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതെന്നും അവർ അവകാശപ്പെട്ടിരുന്നു.
എന്നാൽ മഞ്ജുവിന്റെ ഈ വിശദീകരണം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചില്ല. സംഭവത്തിന് പിന്നാലെ മഞ്ജുവിനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
കൂറുമാറ്റ നിരോധന നിയമം ലംഘിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. മഞ്ജുവിനെതിരെ നിയമപോരാട്ടം നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം.
കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ രാജി ഉണ്ടായിരിക്കുന്നത്. രാജിയോടെ എൽഡിഎഫിനുണ്ടായിരുന്ന പ്രസിഡന്റ് സ്ഥാനം നഷ്ടമായതോടൊപ്പം, അട്ടപ്പാടിയിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.









