പരാതി നൽകാനെത്തിയയാൾ കളക്ട്രേറ്റിന് മുന്നിൽ വിഷം കഴിച്ചു
ഇടുക്കി കളക്ടറേറ്റിൽ പരാതി നല്കാൻ വന്നയാൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഉടുമ്പൻചോല താലൂക്കിൽ കുത്തുങ്കൽ കരിമല വട്ടക്കുന്ന് സെൽവം ( 50 ) ആണ് വിഷം കഴിച്ചത് .
ശനിയാഴ്ച രാവിലെ 11:30 ന് കളക്ടറേറ്റിനും ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനും ഇടയിൽ വെച്ചാണ് ഇയാൾ വിഷം കഴിച്ചത്.
ഈ സമയത്ത് ജില്ലാ കളക്ടർ ജലവിഭവ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന യോഗത്തിലായിരുന്നു. എത്തിയ ഉടൻ തന്നെ കളക്ടർക്ക് പരാതി നല്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചാണ് ഇയാൾ വിഷം കഴിച്ചത്.
കൈവശം കരുതിയിരുന്ന ഏലത്തിന് തളിക്കുന്ന വിഷമാണ് സെൽവം കഴിച്ചത് .ഉടൻ തന്നെ ഇയാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ പിതാവിന്റെ പേരിലുള്ള സ്ഥലം മറ്റൊരാൾക്ക് വിറ്റിരുന്നു.ഇത് സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാനാണ് ഇയാൾ പരാതിയുമായെത്തിയത്.
എന്നാൽ ഇത് സംബന്ധിച്ചുള്ള തർക്കം ഉടുമ്പൻചോല തഹസിൽദാർ അന്വേഷിച്ചതാണെന്നും, പിതാവിന്റെ പേരിലുള്ള സ്ഥലത്തിൽനിന്നും സെൽവത്തിന് അയാൾക്കുള്ള വീതം നല്കിയിട്ടുള്ളതാണെന്നും, സെൽവത്തിന്റെ പിതാവ് പളനി സ്വാമി പറഞ്ഞു.
മക്കളെ സംരക്ഷിക്കുന്നത് പിതാവ് പളനി സ്വാമിയാണെന്നും സെൽവം തമിഴ്‌നാട്ടിലാണ് താമസിക്കുന്നതെന്നും സ്ഥലം സംബന്ധിച്ച് തർക്കങ്ങളില്ലന്നും, തഹസിൽദാർക്ക് പളനി സ്വാമി മൊഴി നല്കിയിട്ടുണ്ട്.
പരാതി കുടുംബ പ്രശ്‌നങ്ങൾ ആയതിനാൽ കളക്ടർക്കോ, സർക്കാരിനോ ഇക്കാര്യത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഇടുക്കി എ ഡി എം പറഞ്ഞു.
വിഷം കാര്യമായി ഉള്ളിലെത്തിയില്ലെന്നും സെൽവത്തിന്റെ നില ഗുരുതരമല്ലെന്നും ഡോക്ടർമാർ പറഞ്ഞു.









