കാനഡയിൽ ഇന്ത്യൻ ഏജന്‌റുമാർ ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുന്നെന്ന ആരോപണവുമായി കാനഡ. തങ്ങളുടെ രാജ്യത്തെ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇന്ത്യ നേരിട്ട് പങ്കാളിയാണെന്ന് കാനഡ ആരോപിച്ചു. ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചു.
തെളിവുകൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യൻ ഏജന്‌റുമാർ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് കാനഡയുടെ ആരോപണം. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്കും ബിഷ്‌ണോയിയെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്.
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചതിനു പിന്നാലെ ഇന്നലെ ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുൻപ് ഇവർ രാജ്യം വിടണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.
ഹർദീപ് സിങ് നിജ്ജാറിന്‌റെ കൊലപാതകവും മറ്റ് അക്രമസംഭവങ്ങളുമായി ഇന്ത്യൻ ഏജന്‌റുമാർക്കുള്ള ബന്ധങ്ങൾ വെളിപ്പെടുത്തുന്ന തെളിവുകളുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെയാണ് പ്രസ്താവന ഇറക്കിയത്.
‘കാനഡയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളെ വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ സർക്കാരിന്‌റെ ഏജന്‌റുമാർ ഉപയോഗിച്ചുണ്ടെന്ന് തെളിവുകൾ കാണിക്കുന്നു. ഇതിൽ ചില വ്യക്തികളെയും ബിസിനസുകാരെയും ഇന്ത്യ സർക്കാരിനുവേണ്ടി പ്രവർത്തിക്കാൻ ഭീഷണിപ്പെടുത്തി. ഇന്ത്യ ഗവൺമെന്‌റിനായി ശേഖരിക്കുന്ന വിവരങ്ങൾ ദക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ഉപയോഗിച്ചിരരുന്നത്’ റോയൽ കനേഡിയൻ മൗണ്ടഡ് പറഞ്ഞു.
കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്. നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.
English summary:Lawrence Bishnoi is in news in Canada too. Canada again accuses Indian agents of working under the shadow of hardened criminals