60kg അരി + 4kg ഗോതമ്പ്; സംസ്ഥാനത്ത് രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് വിതരണം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള റേഷൻ വിഹിതം ഒരുമിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചു. മൂന്ന് മാസത്തെ റേഷൻ ഒരുമിച്ച് നൽകണമെന്ന കേന്ദ്ര നിർദേശമുണ്ടായിരുന്നെങ്കിലും സ്റ്റോക്കിംഗ് ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് മാസത്തെ വിഹിതം നൽകാനാണ് തീരുമാനം.
ഏപ്രിൽ 4 മുതൽ മേയ് 30 വരെയുള്ള കാലയളവിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിതരണം ചെയ്യും. ജൂൺ മാസത്തേക്കുള്ള സാധനങ്ങൾ എത്തുകയും നിലവിലെ വിതരണം പൂർത്തിയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനുശേഷം ജൂൺ വിഹിതവും നൽകും.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇന്ധന ക്ഷാമം മൂലം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണ് സർക്കാർ ഈ മുൻകരുതൽ നടപടിയുമായി എത്തിയിരിക്കുന്നത്.
മഞ്ഞ കാർഡ്: ഏപ്രിൽ, മേയ് വിഹിതങ്ങൾ ചേർത്ത് ആകെ 60 കിലോ അരിയും 4 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ 6 പാക്കറ്റ് ആട്ട 7 രൂപ നിരക്കിൽ ലഭിക്കും.
പിങ്ക് കാർഡ്: ഏപ്രിൽ വിഹിതവും മേയ് മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും 8 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അംഗങ്ങളുള്ള കാർഡുകൾക്ക് ഗോതമ്പിന് പകരം പരമാവധി 8 പാക്കറ്റ് ആട്ട ലഭിക്കും. കൂടുതൽ അംഗങ്ങളുള്ളവർക്ക് അധിക ഗോതമ്പും ലഭിക്കും.
നീല കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധിക വിഹിതമായി 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
വെള്ള കാർഡ്: ആകെ 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.
ഇതോടൊപ്പം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മണ്ണെണ്ണയും വിതരണം ചെയ്യും. വൈദ്യുതി ഉള്ള വീടുകൾക്ക് മഞ്ഞ കാർഡിന് 1 ലിറ്ററും മറ്റു കാർഡുകൾക്ക് 0.5 ലിറ്ററും ലഭിക്കും. വൈദ്യുതി ഇല്ലാത്ത വീടുകൾക്ക് 6 ലിറ്റർ മണ്ണെണ്ണ ലഭിക്കും.
English Summary
Kerala government has begun distributing two months’ ration together as a precaution against possible shortages due to global tensions.









