പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം
ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടി പ്രതിരോധിക്കാൻ പോളിവാലന്റ് ആന്റി-സ്നേക്ക് വെനം നിർമ്മിക്കുന്ന പദ്ധതി ഇപ്പോഴും ഫയലിൽ തന്നെ കുടുങ്ങി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വൈകുന്നതാണ് പദ്ധതിക്ക് പ്രധാന തടസമായി മാറിയത്.
അഞ്ചുവർഷത്തിനകം പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കുമെന്ന ലക്ഷ്യവുമായി സർക്കാർ മുന്നേറുന്നതിനിടെയാണ് പദ്ധതി നീണ്ടുപോകുന്നത്. കേരളത്തിലെ പാമ്പുവർഗങ്ങൾക്ക് അനുയോജ്യമായ ആന്റിവെനം സംസ്ഥാനത്ത് തന്നെ വികസിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവിൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ആന്റിവെനം എത്തിക്കുന്നത്. എന്നാൽ ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം ഇവയുടെ ഫലപ്രാപ്തി പരിമിതമാണെന്നതാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് തൃശൂർ പുത്തൂരിലെ സൂവോളജിക്കൽ പാർക്ക് കേന്ദ്രീകരിച്ച് വിഷ ശേഖരണ കേന്ദ്രവും വാക്സിൻ നിർമ്മാണ യൂണിറ്റും സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്.
മുംബൈ ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായി പങ്കാളിത്ത പദ്ധതി ആലോചിച്ചെങ്കിലും അത് ഫലപ്രദമായില്ല. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെ ഉൾപ്പെടുത്താനുള്ള ശ്രമവും സാമ്പത്തിക പരിമിതികൾ കാരണം വിജയിച്ചില്ല.
സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 15,000ഓളം പാമ്പുകടി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന-നിർദ്ദിഷ്ട ദുരന്തമായി പാമ്പുകടി
2025–26 കാലയളവിൽ 20 പേരുടെ മരണത്തിന് ഇടയായ പാമ്പുകടി, ‘മനുഷ്യ–വന്യജീവി സംഘർഷം’ വിഭാഗത്തിൽ സംസ്ഥാന-നിർദ്ദിഷ്ട ദുരന്തമായി അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ഇരകളുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്ന് നാലുലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. ചികിത്സാച്ചെലവും സർക്കാർ വഹിക്കും.
കഴിഞ്ഞ നവംബർ മുതൽ പാമ്പുകടിയെ അറിയിക്കേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്റിവെനം നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകൂവെന്ന് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.
English Summary
Kerala’s plan to develop a region-specific anti-snake venom remains stalled due to delays in central approval. The state aims to reduce snakebite deaths, but logistical and financial hurdles have slowed progress.
പാമ്പുകടി, ആന്റിവെനം, കേരള ആരോഗ്യവകുപ്പ്, വനം വകുപ്പ്, ദുരന്ത സഹായം, ആരോഗ്യ വാർത്ത, കേരളം, പൊതുജനാരോഗ്യം









