മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശക്തമായ ഗ്രൂപ്പ് നീക്കങ്ങൾ. നിയമസഭാകക്ഷിയിൽ തങ്ങൾക്ക് വ്യക്തമായ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കെ.സി. വേണുഗോപാൽ അനുകൂലികൾ രംഗത്തെത്തി.
കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 35 പേർ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്നും, എ ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും അദ്ദേഹത്തോടൊപ്പമാകുമെന്നും ക്യാമ്പ് വിലയിരുത്തുന്നു. മൂന്ന് സ്വതന്ത്ര എംഎൽഎമാരും പിന്തുണ നൽകുമെന്ന അവകാശവാദവും ഉയരുന്നുണ്ട്. ഹൈക്കമാൻഡ് നിയോഗിക്കുന്ന നിരീക്ഷകർ എത്തുമ്പോൾ 40-ൽ അധികം എംഎൽഎമാർ പിന്തുണ പ്രഖ്യാപിക്കുമെന്നാണ് കെസി പക്ഷത്തിന്റെ പ്രതീക്ഷ.
അതേസമയം, എംഎൽഎമാരുടെ പിന്തുണ മാത്രം മുഖ്യമന്ത്രിസ്ഥാനത്തിന് മതിയാകില്ലെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഗാന്ധി കുടുംബത്തിന്റെ നിലപാടാണ് നിർണായകമാകുക എന്നതാണ് പൊതുവായ ധാരണ.
മന്ത്രിസഭാ രൂപീകരണത്തോടനുബന്ധിച്ച് സഖ്യത്തിനുള്ളിൽ ചർച്ചകൾ സജീവമാണ്. ലഭ്യമായ സൂചനകൾ പ്രകാരം കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ ഏകദേശം 12 മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. 22 സീറ്റുകൾ നേടിയ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് (ജോസഫ്), ആർ.എസ്.പി., സി.എം.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എന്നിവർക്കായി ഓരോ മന്ത്രിസ്ഥാനം വീതം പരിഗണനയിലുണ്ട്. ‘അഞ്ച് എംഎൽഎയ്ക്ക് ഒരു മന്ത്രി’ എന്ന അനുപാതം അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്.
മന്ത്രിസ്ഥാനത്തേക്കുള്ള പേരുകളിലും ചർച്ചകൾ ശക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ പ്രധാന പരിഗണനയിൽ. വനിതാ പ്രാതിനിധ്യമായി ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകളും ഉയരുന്നു.
എ.പി. അനിൽകുമാർ, എം. ലിജു, വി.ടി. ബൽറാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, എം. വിൻസെന്റ് തുടങ്ങിയവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്കും ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനാണ് സാധ്യത.
മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മന്ത്രിസ്ഥാനത്തിനായി പരിഗണനയിൽ. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫിനും ആർ.എസ്.പി.യിൽ നിന്ന് ഷിബു ബേബി ജോണിനും സാധ്യത കൂടുതലാണ്.
ഇടതുമുന്നണിയിൽ നിന്ന് വിമതരായി വിജയിച്ച നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യത നിലവിൽ കുറവാണെന്നും സൂചനകൾ പറയുന്നു. ധനകാര്യ വകുപ്പ് ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ കോൺഗ്രസ് തന്നെ കൈവശം വയ്ക്കുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പും മന്ത്രിസഭാ രൂപീകരണവും സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ ഇടപെടലോടെയാണ് വരാനിരിക്കുന്നതെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
English Summary
Amid government formation talks in Kerala, supporters of K.C. Venugopal claim he has strong backing among Congress MLAs for the Chief Minister post. However, the final decision is expected to depend on the party high command, with cabinet formation discussions also underway.









