കല്ലൂർക്കാട്: പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ പൂട്ടാനുള്ള അധികൃതരുടെ നീക്കം ബി.ജെ.പി പ്രവർത്തകർ തടഞ്ഞു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ സ്റ്റോർ അടച്ചുപൂട്ടാൻ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
സ്റ്റോർ പൂട്ടാനായി താക്കോൽ ഏറ്റുവാങ്ങാൻ എത്തിയ ഉദ്യോഗസ്ഥരെ പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ ഉടലെടുത്തു.
നീതി മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്തിമ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി (Status Quo) തുടരണമെന്ന് കോടതിയുടെ ഇടക്കാല നിർദ്ദേശമുണ്ട്.
ഇത് ലംഘിച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ പൂട്ടൽ നടപടികളുമായി എത്തിയതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിക്കുന്ന ഏക ആശ്രയമായ നീതി മെഡിക്കൽ സ്റ്റോർ പൂട്ടുന്നത് ജനദ്രോഹ നടപടിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകർ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കോടതി ഉത്തരവ് നിലനിൽക്കെ നിയമവിരുദ്ധമായി പൂട്ടൽ നടപടികളുമായി എത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും സ്റ്റോറിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടരാൻ അനുവദിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
അതേസമയം, അടച്ചു പൂട്ടൽ നടപടികളുമായി മുന്നോട്ട് പോയ വകുപ്പുകൾ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കോടതി ഉത്തരവിലെ സാങ്കേതിക വശങ്ങൾ പരിശോധിച്ച ശേഷമാകും അടുത്ത ഘട്ട നടപടികൾ എന്നാണ് സൂചന.








