ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം ബോളിവുഡിൽ സിനിമ ഒരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. അക്ഷയ് കുമാർ ശങ്കരൻ നായരായി എത്തുന്ന ചിത്രം 2025 മാർച്ച് 14 ന് തിയറ്ററുകളിൽ എത്തും.
ധർമ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ കരൺ ജോഹർ, അപൂർവ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിർമാതാക്കൾ. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കെതിരെ വൈസ്രോയിയോട് നിയമപരമായി പോരാടിയ ശങ്കരൻ നായരുടെ ജീവിതം സിനിമയാക്കുന്നത് നവാഗത സംവിധായകനായ കരൺ സിംഗ് ത്യാഗിയാണ്.
യഥാർഥ സംഭവങ്ങൾക്കൊപ്പം ശങ്കരൻ നായരുടെ ചെരുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിൻ്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ ‘ദ കേസ് ദാറ്റ് ഷൂക്ക് ദ എംപയർ’ എന്ന പുസ്കത്തിൽ നിന്നും പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. അക്ഷയ് കുമാറിനൊപ്പം ആർ മാധവനും അനന്യ പാണ്ഡേയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജാലിയൻവാല ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരൻ നായരും ബ്രിട്ടീഷ് രാജും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. കരൺ ജോഹർ 2021-ൽ ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. ഡൽഹിയിൽ ഒരു സുദീർഘമായ ഷെഡ്യൂളിലെ ചിത്രീകരണം കഴിഞ്ഞ വർഷം അണിയറക്കാർ പൂർത്തിയാക്കിയിരുന്നു. ഹരിയാണയിലെ റെവാരി ജില്ലയിലും ചില പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചു. റെവാരി റെയിൽവേ സ്റ്റേഷനും റെവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയവുമായിരുന്നു അവിടുത്തെ പ്രധാന ലൊക്കേഷനുകൾ.
ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇനിയും ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമാതാക്കൾ അറിയിച്ചു.
English summary:Jallianwala Bagh massacre, Shankaran Nair comes to reveal the truth; Akshay Kumar is playing the role of a Malayali