മലപ്പുറം : 1980ന് ശേഷം മുസ്ലീം ലീഗുമായി ഇത്രയടുത്ത ബന്ധം സിപിഐഎംന് ഉണ്ടായിട്ടില്ല. പോളിറ്റ്ബ്യൂറോ ജനറൽ സെക്രട്ടറിയായിരിക്കെ ഇഎംഎസും, സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനും ലീഗിനെ എൽ.ഡി.എഫ് പാളയത്തിൽ എത്തിക്കാൻ പല തവണ ശ്രമിച്ച് പരാജയപ്പെട്ടു. ലീഗിനെ കൂടെകൂട്ടാൻ സിപിഐഎംന് വിലങ്ങ് തടിയായിരുന്നത് സ്വന്തം പാർട്ടി അംഗങ്ങളും അനുഭാവികളുമാണ്. മാർക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് അറുപതടിയെങ്കിലും അകലെ നിർത്തേണ്ട പാർട്ടിയാണ് ലീഗ്. അത്രയ്ക്കുണ്ട് ജന്മഗുണം എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു.
ഏറ്റവും അവസാനം ലീഗിനെതിരെ വി.എസ്.അച്യുതാനന്ദൻ ഉയർത്തിയ പ്രതിരോധം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ നിലവിൽ അത്തരമൊരു പ്രതിസന്ധി സിപിഐഎംന് ഇല്ല. തീരുമാനം എടുക്കേണ്ട സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിൽ ഏതിർ ശബ്ദങ്ങൾ ഇല്ല. നേതൃത്വത്തിലെ ഒന്നോ രണ്ടോ പേർ തീരുമാനം എടുത്താൽ മതിയാകും. അത് തന്നെയാണ് ലീഗിനെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയത്.
കേരളത്തിലെ സഹകരണമേഖലയെ ഇരുമ്പ് ഗേറ്റിട്ട് പൂട്ടിയത് പോലെ സ്വന്തമാക്കി കൊണ്ട് നടക്കുന്ന ഇടത്പക്ഷം ആദ്യമായി അതിന്റെ വാതിലുകൾ ലീഗിന് മാത്രമായി തുറന്നിരിക്കുന്നു. മലപ്പുറം ,കോഴിക്കോട്, വയനാട് ,കാസർഗോഡ് ഉൾപ്പെടുന്ന വടക്കൻ ജില്ലയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമെന്ന ചെറിയ ലക്ഷ്യമല്ല ഇതിന് പിന്നിലെന്ന് പകൽ പോലെ വ്യക്തം.
മൂന്നാം തവണയും എൽഡിഎഫ്
കേരളത്തിലെ സഹകരണമേഖലയെ പിടിച്ച് കുലുക്കിയ തട്ടിപ്പിന് നേതൃത്വം നൽകിയെന്ന് കോൺഗ്രസ് ആരോപിക്കുന്ന എം.കെ. കണ്ണനടക്കമുള്ളവരോടൊപ്പം കസേരയിട്ട് ഇനി ലീഗ് അംഗം കൂടി ഇരിക്കും.
പതിനാല് ജില്ലകളിലെ സഹകാരി പ്രതിനിധികളിൽ പതിമൂന്നും ഇടത്പക്ഷത്തിന്. ഒരെണ്ണം മാത്രം ലീഗിന്. മൃഗിയ ഭൂരിപക്ഷം എതിർചേരിയ്ക്കുള്ള കേരളബാങ്ക് ഭരണസമിതിയിൽ ഒരപേക്ഷ ഫോം പോലും സ്വന്തമായി വാങ്ങാനുള്ള അധികാരം ലീഗിന് ഉണ്ടാകില്ലെന്ന് പകൽപോലെ വ്യക്തം. എന്നിട്ടും മലപ്പുറം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.അബ്ദുൽഹമീദ് എം.എൽ.എ കേരള ബാങ്കിലേയ്ക്ക് കയറിയത് ഭാവി സ്വപ്നം കണ്ട് തന്നെയാണ്. പക്ഷെ അത് ഹമീദിന്റെ സ്വന്തം രാഷ്ട്രിയ ഭാവി അല്ലെന്ന് മാത്രം. കുഞ്ഞാലികുട്ടി നേതൃത്വം നൽകുന്ന ലീഗിന്റെ പാർലമെന്ററി രാഷ്ട്രിയത്തിന്റെ ഭാവി നിർണയിക്കാനാണ് ഈ സ്ഥാനം വിനിയോഗിക്കുക. 140 നിയമസഭാ സീറ്റുകൾ മാത്രമുള്ള കേരളത്തിലെ ഭരണം നിശ്ചയിക്കുന്നത് 20 മുതൽ 40 സീറ്റുകളുടെ ഭൂരിപക്ഷമാണ്. ഏറ്റവും അവസാനം യുഡിഎഫ് ഭരണത്തിലിരുന്ന 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി സർക്കാരിന് ആകെ ലഭിച്ചത് നാല് എം.എൽ.എമാരുടെ ഭൂരിപക്ഷം മാത്രമായിരുന്നു. മുസ്ലീം ലീഗിന് ഇപ്പോൾ നിയമസഭയിൽ ഉള്ളത് 15 എം.എൽ.എമാർ. യുഡിഎഫിൽ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എം.എൽ.എമാർ ഉള്ളതും ലീഗിനാണ്. മറ്റൊരു പ്രമ്പല പാർട്ടിയായ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിലെത്തിയത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം ഉറപ്പിക്കാൻ എൽഡിഎഫിനെ സഹായിച്ചു. ലീഗ് കൂടി ഇടത്പക്ഷത്ത് എത്തിയാൽ 2026ലെ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ ബലാബലത്തിൽ ഭരണം ഉറപ്പിക്കാം. അതിലേയ്ക്കുള്ള ആദ്യ പടി മാത്രമാണ് ലീഗിന്റെ കേരളബാങ്ക് സ്ഥാനം. പക്ഷെ നിരവധി കടമ്പകൾ ഇനിയും കടക്കണം. ലീഗ് – ഇടത്പക്ഷ ബാന്ധവത്തെ ആദ്യം എതിർത്തത് സിപിഐഎംനുള്ളിൽ ഉണ്ടായിരുന്നവർ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ എതിർപ്പ് ലീഗിനുള്ളിൽ നിന്നാണ്.
കുഞ്ഞാലികുട്ടിയുടെ വിശ്വസ്തൻ
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ആശ്രിതനാണ് വള്ളിക്കുന്നിൽ നിന്നുള്ള എം.എൽ.എ അബ്ദുൾ ഹമീദ്.വർഷങ്ങളായി സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പി.അബ്ദുൽ ഹമീദ്, മുമ്പ് പിണറായി വിജയൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ആയിരുന്നപ്പോൾ മലപ്പുറത്തു നിന്നുള്ള ഡയറക്ടറായിരുന്നു. കുഞ്ഞാലി വിഭാഗത്തിന്റെ സാമ്പത്തിക കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് അബ്ദുൾ ഹമീദാണെന്ന് അടുപ്പക്കാർ രഹസ്യമായി സമ്മതിക്കുന്നു. അത് കൊണ്ട് തന്നെ ഹമീദ് കേരള ബാങ്ക് ഭരണസമിതിയിലെത്തുന്നതിന് പിന്നിൽ കുഞ്ഞാലികുട്ടിയുടെ പരോക്ഷ പിന്തുണയുണ്ട്.
ബസ് സ്റ്റാൻഡ് പരിസരത്ത് ആളില്ലാ നോട്ടീസുകൾ ഒട്ടിച്ചും, സാമൂഹികമാധ്യമങ്ങളിൽ അജ്ഞാത കത്തുകൾ എഴുതിയും ലീഗ് അണികൾക്ക് പ്രതിഷേധം തണുപ്പിക്കേണ്ടി വന്നത് വെറുതെയല്ല. മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചതിനെതിരെ ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തുന്ന പാർട്ടിയാണ് ലീഗ്. എന്നിട്ടും സിപിഐഎംന് ഒപ്പം ചേർന്നതിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾക്ക് നീരസം ഉണ്ടെന്ന് ലീഗിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. എം.കെ. മുനീർ – കെ.എം. ഷാജി വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ടത്രേ. പക്ഷെ അവരാരും തത്ക്കാലം പരസ്യമായി രംഗത്ത് വരാൻ സാധ്യതയില്ല.
മലപ്പുറത്തെ 123 പ്രാഥമിക സംഘങ്ങളിൽ 99 എണ്ണവും യു.ഡി.എഫിന്റെ കൈവശമാണ്. അതിൽ ഒന്നോ രണ്ടോ എണ്ണം ഒഴികെ എല്ലാം ലീഗിന്റെ നിയന്ത്രണത്തിലും. ഈ സംഘങ്ങളെല്ലാം ഹൈക്കോടതിയിൽ പിണറായി സർക്കാരിനെതിരെ കേസ് നയിക്കുന്നു. കേരള ബാങ്കിൽ ലയിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശം മലപ്പുറം ജില്ലാ ബാങ്കിന്റെ മൂന്ന് ജനറൽ ബോഡി യോഗങ്ങളും പാസാക്കിയിരുന്നില്ല. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാണ് ലയിപ്പിച്ചത്. കേരള ബാങ്ക് ലയനത്തിന് അനുമതി നൽകിയ കേരള ഹൈക്കോടതി സിഗിൾ ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചതും, വീണ്ടും ഡിവിഷൻ ബഞ്ചിൽ ഹർജി നൽകിയതും കുഞ്ഞാലിക്കുട്ടിയുടേയും സാദിഖലി ശിഹാബ് തങ്ങളുടേയും പിന്തുണയോടെയാണന്ന് സഹകാരികൾ പറയുന്നു.
വിധി എതിരായാൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കേണ്ടി വരും. പക്ഷെ അതിന് മുമ്പ് തന്നെ എതിർകക്ഷിയുമായി കോടതിയ്ക്ക് പുറത്ത് ഒത്തുതീർപ്പായതിന് സമമാണ് ഇപ്പോഴത്തെ രാഷ്ട്രിയ സൗഹൃദമെന്ന് ലീഗിന്റെ, ലീഗൽ സെല്ലിലെ ചിലർക്കും അഭിപ്രായമുണ്ട്. എന്നാൽ സഹകരണ മേഖല നോക്കിയല്ല ലീഗിന്റെ രാഷ്ട്രിയ ഇടപെടൽ എന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറയുന്നത് പ്രതിഷേധക്കാരുടെ വായടപ്പിക്കാൻ തന്നെയാണ്.
വടക്കേന്ത്യൻ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരുന്ന കോൺഗ്രസും, സുധാകരന്റെ ‘ പട്ടി ‘ പരാമർശവും
പാലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇടത്പക്ഷത്തിന് അധിക സമയം വേണ്ടി വന്നില്ല. ലീഗിന് പിന്നാലെ ഐക്യദാർഢ്യ സമ്മേളനം നടത്തിയത് സിപിഐഎം ആയിരുന്നു. മലപ്പുറത്തിന്റെ മനസറിഞ്ഞുള്ള ആ നീക്കങ്ങൾ കേരള രാഷ്ട്രിയത്തിൽ ഉണ്ടാക്കിയ പ്രതിഫലനങ്ങളാണ് കേരള ബാങ്ക് വരെ എത്തിച്ചിരിക്കുന്നത്.പാലസ്തീനെതിരെ സംസാരിക്കാൻ ലീഗ് ആനയിച്ച് കൊണ്ട് പോയ ശശി തരൂർ ഹമാസിനെ തീവ്രവാദികൾ എന്ന് വിളിച്ചതിന്റ മുറിവുണക്കാൻ കോൺഗ്രസ് നേതൃത്വം കൃത്യമായി ഇടപെട്ടില്ല.
തരൂരിനെ ഒതുക്കാൻ ചെന്നിത്തല- വിഡി സതീശൻ – സുധാകരൻ ടീം ഭീന്നതകൾ മറന്ന് ഒന്നിച്ചു. ലീഗും തരൂരും തമ്മിലുള്ള പ്രശ്നമെന്ന നിലയിൽ മൗനം പാലിച്ചു. ആ മുറിവിലേയ്ക്ക് എണ്ണ പകർന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പട്ടി പരാമർശം പിന്നാലെ എത്തി. സിപിഐഎംന്റെ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിലേയ്ക്ക് ലീഗിനെ ക്ഷണിച്ച സംഭവത്തെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകുമ്പോഴാണ് സുധാകരൻ നിലമറന്നത്. അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കുമെന്ന് കരുതി ഇപ്പോഴെ കുരയ്ക്കണോ എന്നായിരുന്നു പരാമർശനം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ലീഗ് ഉടൻ തന്നെ മറുപടി നൽകി. പിന്നീട് സുധാകരനുമായി നല്ല ബന്ധം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിച്ചില്ല. പാണക്കാട് തറവാട്ടിൽ എത്തിയ സുധാകരന് തണുത്ത പ്രതികരണമാണ് നേരിടേണ്ടി വന്നതെന്നും സംസാരമുണ്ട്. മുൻ കാലങ്ങളിൽ ലീഗിനെ ഒപ്പം നിറുത്താൻ കോൺഗ്രസിലെ എല്ലാ ഗ്രൂപ്പുകളും സജീവമായി ശ്രമിച്ചിരുന്നു. കെ.കരുണാകാരൻ ഐ ഗ്രൂപ്പിന്റെ ഭാഗമെന്ന നിലയിലാണ് ലീഗിനെ ഒപ്പം കൊണ്ട് നടന്നത്. ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയാണ് എ.കെ.ആന്റണിയും, ഉമ്മൻചാണ്ടിയും രാഷ്ട്രിയമായി വളർന്നത്. 2004 എ.കെ.ആന്റണിയെ മാറ്റി രണ്ട് വർഷം ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത് ലീഗിന്റെ രാഷ്ട്രിയ ബുദ്ധിയായിരുന്നു. അത്രയേറേ സ്വാധീനം കോൺഗ്രസിലുള്ള ലീഗിന് ഇപ്പോൾ നല്ല ബന്ധം പുതിയ കെ.പി.സി.സി നേതൃത്വവുമായി ഇല്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും , കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും ലീഗിന്റെ നേതൃത്വത്തെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്ന് പാർട്ടിക്കുള്ളിലും വിമർശനം ഉണ്ട്. പാലസ്തീൻ – ഇസ്രയേൽ സംഘർഷത്തിൽ മുസ്ലീം ലീഗിന് കൃത്യമായ നിലപാട് ഉണ്ട്. യുഡിഎഫ് നേതൃത്വവും അത് അനുകൂലിക്കുന്നുണ്ട്. പക്ഷെ കോൺഗ്രസ് നേതൃത്വം പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തോട് മുഖം തിരിച്ചു. വടക്കേന്ത്യയിൽ നടക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കോൺഗ്രസിനെ സമ്മേളനം നടത്താതെ പിന്തിരിപ്പിച്ചത്. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചാൽ വടക്കേന്ത്യയിൽ ബിജെപി അത് പ്രചാരണമാക്കും , കോൺഗ്രസിന്റെ വോട്ടിനെ ബാധിക്കും. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇടപെട്ട് സമ്മേളനം നീട്ടിയെന്നും ആരോപണമുണ്ട്. വോട്ടെടുപ്പ് എല്ലാം പൂർത്തിയായ ശേഷമാണ് കെ.പി.സി.സി നേതൃത്വം പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തുന്നത്. ന്യൂനപക്ഷ സമീപനത്തിൽ ഇരട്ടത്താപ്പ് കോൺഗ്രസ് കാണിക്കുന്നതിൽ ലീഗിന് അമർഷം ഉണ്ട്. ആ രാഷ്ട്രിയ സാഹചര്യങ്ങൾ സിപിഐഎം ഉപയോഗിക്കുകയാണ്. വലിയ മാറ്റങ്ങൾ ഇല്ലാതെ മൂന്ന് പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രിയം കൊണ്ട് നടക്കുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണിയിൽ വിള്ളൽ വീഴുമോ എന്നറിയാൻ അധിക കാലം വേണ്ടി വരില്ല. പക്ഷെ, അരിവാൾ ചുറ്റികയിലേയ്ക്ക് ഏണി ചാരി അധികാര കസേരയിലേയ്ക്ക് കയറി പോകാൻ ആഗ്രഹിക്കുന്നവർ ഏറെയുണ്ട്. ചുവപ്പ് കൊടിയിൽ അൽപ്പം പച്ച ചേർത്താലും പ്രശ്നമില്ലെന്ന് കരുതുന്നവർ. ഭാവി കേരള രാഷ്ട്രിയം അവർക്കൊപ്പമാണോ എന്ന ചോദ്യം മാത്രം ബാക്കി.