‘ഇസ്രയേലിലെ ‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം; 47 പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡിമോണ എന്ന ഇസ്രയേൽ നഗരത്തിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 47 പേർക്ക് പരിക്കേറ്റു. ‘ലിറ്റിൽ ഇന്ത്യ’ എന്നറിയപ്പെടുന്ന ഈ നഗരത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ഇന്ത്യൻ വംശജരായ ജൂതരാണ് കൂടുതലായും താമസിക്കുന്നത്. ഏകദേശം 7500ഓളം ജൂതർ ഇവിടെ കഴിയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹീബ്രൂ ഭാഷയ്‌ക്കൊപ്പം മറാഠിയും സ്വാഭാവികമായി ഉപയോഗിക്കുന്ന ഈ പ്രദേശത്ത് സോൻപാപ്ഡി, ഗുലാബ് ജാമുൻ, ഭേൽപുരി തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ വിൽക്കുന്ന തെരുവ് വ്യാപാരികളും സജീവമാണ്. ക്രിക്കറ്റ്, ഇന്ത്യൻ സിനിമ, സംഗീതം എന്നിവയ്ക്കും ഇവിടെ വലിയ ആരാധകരുണ്ട്.
ഡിമോണയെ ലക്ഷ്യമിട്ടെത്തിയ മിസൈൽ തടയാൻ കഴിയാതിരുന്നത് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഡിമോണയിൽ ശക്തമായ നിരീക്ഷണ-പ്രതിരോധ സംവിധാനങ്ങൾ നിലവിലുണ്ട്. അവയെ മറികടന്നാണ് മിസൈൽ നഗരത്തിൽ പതിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സുരക്ഷാ വീഴ്ചയ്ക്ക് കാരണമായ ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്നും ഇസ്രയേൽ അധികൃതർ അറിയിച്ചു. നഗരവാസികളിൽ പലരും സുരക്ഷാ അഭയകേന്ദ്രങ്ങളിലേക്ക് മാറിയതിനാൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അഭയകേന്ദ്രങ്ങളിലേക്ക് മാറുന്നതിനിടെയാണ് പലർക്കും പരിക്കേറ്റത്.
ഇസ്രയേലിന്റെ ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയായതിനാൽ ഡിമോണയെ ലക്ഷ്യമിട്ടതാണെന്നാണ് വിലയിരുത്തൽ. നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നത്. അതിന് കേടുപാടുകൾ സംഭവിച്ചതായി വിവരം ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
ഇതേസമയം, ഇറാൻയിലെ യൂറേനിയം സംമ്പുഷ്ടീകരണശാലയെ അമേരിക്ക അടുത്തിടെ ആക്രമിച്ചതിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് റിപ്പോർട്ടുകൾ.
ഡിമോണയ്ക്കു സമീപമുള്ള ആരദ് നഗരത്തിലും നടന്ന ആക്രമണത്തിൽ 60ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഡിമോണയിലെ ജനസംഖ്യയിൽ ഏകദേശം 30 ശതമാനം ഇന്ത്യൻ വംശജരായ ജൂതരാണ്. ഈ സമൂഹത്തിന്റെ വേരുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഇസ്രയേൽ സ്ഥാപനം കഴിഞ്ഞ് ആയിരക്കണക്കിന് ആളുകളാണ് ഇവിടെ കുടിയേറിയത്.
English Summary
Iran missile attack hits Dimona, Israel’s “Little India,” injuring 47 people. The city, home to a large Indian-origin Jewish community, saw missile defenses fail to intercept the strike. No deaths reported as residents moved to shelters. Nearby nuclear facility remains undamaged, according to IAEA.









