ലഖ്നൗ: ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തെത്തി മുന്നറിയിപ്പ് അലാറം കേടാക്കിയ ശേഷം കോടികളുടെ കവർച്ച. 30 ലോക്കറുകളാണ് കവർച്ചസംഘം കാലിയാക്കിയത്. ഭിത്തി തുരന്ന് അകത്തെത്തിയ മോഷണ സംഘം മുന്നറിയിപ്പ് അലാറം കേടുവരുത്തിയ ശേഷമാണ് വൻകവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
ഇന്ത്യൻ ഓവർസീസ് ബാങ്കിൻറെ ലഖ്‌നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ചാണ് ബാങ്കിന്റെ ഭിത്തി തുരന്നത്. രണ്ടരയടി വീതിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ലോക്കറിൽ നിന്ന് കൃത്യമായി എത്ര രൂപയുടെ ആഭരണങ്ങൾ കൊണ്ടുപോയെന്ന് കൃത്യമായ കണക്ക് പുറത്തു വന്നിട്ടില്ല. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളാണ് 30 ലോക്കറുകളിലായി സൂക്ഷിച്ചിരുന്നത്.
ഞായറാഴ്ച ബാങ്കിന് അവധിയായിരുന്നതിനാൽ മോഷണം നടന്നത് ആരുമറിഞ്ഞിരുന്നില്ല. അടുത്തുള്ള ഫർണിച്ചർ കടയുടെ ഉടമയാണ് ബാങ്കിൻറെ മതിലിലെ ദ്വാരം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. ഡോഗ് സ്ക്വാഡ് സംഘവും ചിൻഹട്ട് പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ബാങ്ക് മാനേജരിൽ നിന്ന് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഡിസിപി ശശാങ്ക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഫോറൻസിക്, ഡോഗ് സ്ക്വാഡ് സംഘങ്ങൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
നാലു പേർ ബാങ്കിൽ കടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ബാങ്കിൽ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. അലമാരയിൽ സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപ അവിടെ തന്നെയുണ്ടെന്ന് ബാങ്ക് മാനേജർ സന്ദീപ് സിങ് പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇതേ ബാങ്കിൽ സ്ഥാപിച്ചിരുന്ന എടിഎമ്മിലും മോഷണം നടന്നിട്ടുണ്ട്.