ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ ആളുകൾ സമാനതകളില്ലാത്ത ദുരിതത്തിൽ. കൊടുംപട്ടിണിയിൽ വടക്കന്‍ ഗാസയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഗാസയില്‍ മരണങ്ങളുടെ സ്‌ഫോടനമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പിന് പിന്നാലെയാണ് രണ്ട് മാസം മാത്രം പ്രായമുള്ള മഹ്‌മൂദ് ഫത്തൗഹ് എന്ന ആണ്‍കുഞ്ഞ് മരിച്ചത്. അല്‍ ഷിഫ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ദ ഷെഹബ് റിപ്പോര്‍ട്ട് ചെയ്യുന്നു. കടുത്ത പോഷാകാഹാരക്കുറവാണ് മഹ്‌മൂദിന്റെ മരണകാരണമെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പാരാമെഡിക്കല്‍ ജീവനക്കാരിലൊരാള്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. സഹായത്തിന് വേണ്ടി മഹ്‌മൂദിന്റെ അമ്മ അലറി വിളിക്കുന്നത് കേള്‍ക്കുകയും ഉടനടി ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ കുട്ടികള്‍ക്കുള്ള പാല്‍ ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് ആഴ്ചകളോളം പാല് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മഹാദുരന്തമെന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ് ഗാസയിലെ സ്ഥിതിയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ, പ്രത്യേകിച്ച് നവജാതശിശുക്കളുടെ മരണം കൂടുതലായും കാണേണ്ടി വരുന്നുണ്ടെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മേധാവിയായ ഡോ. ഹുസ്സം അബു സഫിയ വെളിപ്പെടുത്തുന്നു. പട്ടിണിയുടെ ഭീകരതയെപ്പറ്റി പ്രദേശവാസികൾ പറയുന്നത് . ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായ യുദ്ധമാണിതെന്നാണ്.
”ഒരുപാട് യുദ്ധങ്ങള്‍ ഗാസയിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ഏറ്റവും മോശപ്പെട്ട യുദ്ധമാണ്. ഇതുപോലത്തെ പട്ടിണികാലത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടില്ല. പലസ്തീന്റെ കഴിഞ്ഞ 45 വര്‍ഷം മോശപ്പെട്ട കാലഘട്ടമാണ് കാണിക്കുന്നതെങ്കിലും അതിലും മുകളിലാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ അവസ്ഥ. ഇത്രയും അപമാനം നേരിടേണ്ടി വന്നിട്ടില്ല. നിലവിലെ ജീവിതത്തേക്കാള്‍ മരണമാണ് നല്ലത്”. വടക്കന്‍ ഗാസമുനമ്പിലെ ബെയ്ത് ഹനൂനില്‍ നിന്നും പലയാനം ചെയ്യപ്പെട്ട് മധ്യ ഗാസയിലെ ഡെയ്ര്‍ എല്‍-ബലാഹിലെത്തപ്പെട്ട 73 വയസുകാരിയായ സാരിഫ അഹമദ് അബ്ദേല്‍ ഹാദി ഹമേദ് പറയുന്നു.
യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ സഹായങ്ങള്‍ ഇസ്രയേല്‍ നിരോധിച്ചിരുന്നു. ഡിസംബറില്‍ മാനുഷിക സഹായങ്ങള്‍ക്ക് വേണ്ടി ഒരു കവാടം മാത്രം തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കര്‍ശന പരിശോധനകളും കരേം അബു സലേം അതിര്‍ത്തിയിലെ കടുത്ത വലതുപക്ഷക്കാരുടെ പ്രതിഷേധവും കാരണം ഭക്ഷണങ്ങള്‍ അടങ്ങുന്ന ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നതിന് തടസം നില്‍ക്കുന്നുണ്ടെന്നാണ് സഹായത്തിനായുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ ഗാസയിലെത്തുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനും സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.