പുതിയ പാര്‍ട്ടി രൂപീകരിച്ചാല്‍ പി.വി അന്‍വറിന് എം.എല്‍.എ സ്ഥാനം നഷ്ടമായേക്കും. സ്വതന്ത്രനായി ജയിച്ചയാള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യനാക്കാമെന്നാണ് നിയമം. പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അന്‍വറിന് മുന്‍പിലുള്ള നിയമപരമായ വെല്ലുവിളിയിതാണ്.If a new party is formed, PV Anwar may lose his MLA position
സിപിഎമ്മില്‍ നിന്നും അകന്നതോടെ രാജി വയ്ക്കില്ലെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം നടത്തുന്നത്. സ്വതന്തനായി വിജയിച്ച ഒരു എംഎല്‍എ അതിനുശേഷം പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ സ്ഥാനം നഷ്ടമാകും. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്.
“ഒരാള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായല്ലാതെ തിരഞ്ഞെടുക്കപ്പെടുകയും, തിരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയും ചെയ്താല്‍ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും.” ഇതാണ് ഭരണഘടനയില്‍ പറയുന്നത്.
ഇത് പ്രകാരം സ്പീക്കര്‍ക്ക് എംഎല്‍എയെ അയോഗ്യനാക്കാം. അന്‍വറിനോട് രാജി വയ്ക്കാനാണ് സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടത്. ഈ കാര്യം അന്‍വര്‍ നിരസിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചാല്‍ അന്‍വറിനെതിരെ കത്ത് നല്‍കാന്‍ സിപിഎമ്മിന് സാധിക്കും.
കോണ്‍ഗ്രസ് നേതാവ് എം.എ.വാഹിദ് 2001ല്‍ ജയിച്ചത് സ്വതന്ത്രനായിട്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. ഇതു ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍ വാഹിദ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. നടപടി എടുക്കണം എങ്കില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചിരിക്കണം. വാഹിദ് അംഗത്വം സ്വീകരിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വാഹിദിന് അയോഗ്യത വന്നില്ല.
സിപിഎമ്മിനെതിരായ തുറന്ന യുദ്ധത്തിന്റെ ഭാഗമായാണു പി.വി.അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതെങ്കിലും അതു കോൺഗ്രസിനും മുസ്‌ലിം ലീഗിനും ചെറിയ രീതിയിലെങ്കിലും അലോസരം സൃഷ്ടിക്കുമെന്നു വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കുമെന്നറിയിച്ചെങ്കിലും അൻവറിന്റെ സ്വാധീന മേഖല മലപ്പുറം ജില്ലയും മലബാർ മേഖലയുമാണ്. പിണറായി വിജയനെ നേർക്കുനേർ വെല്ലുവിളിച്ച പോരാളിയെന്ന പ്രതിച്ഛായ സിപിഎം വിരുദ്ധ വോട്ടുകൾ ചെറിയ തോതിലെങ്കിലും ആകർഷിക്കാൻ അൻവറിനെ സഹായിക്കും.
ഉന്നത രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അൻവർ നിരന്തരം പറയുന്നതു ചിലതു മനസ്സിൽ കണ്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വന്തം സ്വാധീന മേഖലയിലെങ്കിലും ചലനമുണ്ടാക്കുക, നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ ഭാഗമാകുക എന്നതാണ് അൻവറിനു മുന്നിലുള്ള വഴി.
സിപിഎം അനുകൂല ന്യൂനപക്ഷ വോട്ടുകൾ തന്നെയാണ് അൻവർ പ്രധാനമായും ലക്ഷ്യമിടുന്നത്. സിപിഎം സംഘടനാ സംവിധാനത്തിൽ വിള്ളലുണ്ടാക്കുക എളുപ്പമാകില്ല.
എന്നാൽ, അനുഭാവി വോട്ടുകൾ വൻതോതിൽ ആകർഷിക്കാനാകുമെന്നാണു കണക്കുകൂട്ടൽ. പരമ്പരാഗതമായി സിപിഎമ്മിനോടു ചേർന്നു നിൽക്കുന്ന ചില സംഘടനകളുടെ വോട്ട് അൻവർ പ്രതീക്ഷിക്കുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ ഈ സംഘടനകൾക്കത്തു കുറച്ചുകാലമായുള്ള വികാരമാണ് അൻവർ പുറത്തു പറയുന്നത്.