ആലപ്പുഴ: വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം കീരിവിളയിൽ വീട്ടിൽ മുത്ത് എന്ന 80 വയസ് പ്രായമുള്ള സ്ത്രീയുടെ സ്വർണ മാലയും ലോക്കറ്റുമാണ് പ്രതി മോഷ്ടിച്ചത്. സംഭവത്തിൽ 20 വയസുള്ള അൽതാഫിനെ (20) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട് ഭാഗത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്.
മോഷണ ശേഷം ഒളിവിൽ പോയ പ്രതി എറണാകുളം ഭാഗത്ത് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. വാഹനം വാങ്ങുന്നതിനായി ചാരുംമൂട്ടിൽ എത്തിയപ്പോഴാണ് പിടി വീണത്. തുടർന്ന് പൊലീസ് പ്രതിയുമായി സ്വർണാഭരണം പണയം വെച്ച സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.
പ്രതിക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്. നൂറനാട് സ്റ്റേഷനിൽ കടയുടമയുടെ വീട് കുത്തി തുറന്ന് മോഷണം നടത്തിയതിനും, മുരിക്കശ്ശേരി സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത ഇടുക്കി സ്വദേശിനിയെ പീഡിപ്പിച്ചതിനുമാണ് കേസുകൾ.
നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ശ്രീകുമാറിൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതീഷ് എസ്, എസ് സി പി ഒ ശ്രീകുമാർ, രാധാകൃഷ്ണൻ ആചാരി, സിപിഒ മനുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.