കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു കയറി. ഇന്ന് പവന് 1,760 രൂപയും ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ വില വീണ്ടും 70000 ത്തിനു മുകളിലെത്തി.
ഒരു പവന് 71,440 രൂപയും ഗ്രാമിന് 8,930 രൂപയുമാണ് ഇന്നത്തെ വിപണി വില. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണമാണ് ഇന്ന് വീണ്ടും കുതിച്ചുകയറിയത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹111 രൂപയും കിലോഗ്രാമിന് ₹1,11,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.
റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവില കുറയാൻ കാരണമാകുന്നുണ്ട്.
എന്നാൽ അടിക്കടിയുള്ള ഏറ്റക്കുറച്ചിലുകൾ ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്. വില കുറയുമെന്ന പ്രതീക്ഷിച്ച സാഹചര്യത്തിലാണ് കണക്കുകൂട്ടലുകൾ തകിടം മറിച്ചുകൊണ്ട് ഇന്ന് വൻ വർധനവുണ്ടായത്.
പെറ്റമ്മയോട് ക്രൂരത; മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: മദ്യലഹരിയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് തേക്കടയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് കൊല്ലപ്പെട്ടത്.
മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. ചവിട്ടേറ്റ് അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു.
അമ്മയുമായുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ.