ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും
പന്തളം ∙ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ പന്തളം മുനിസിപ്പാലിറ്റിയിലെ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് കോടതി കർശന ശിക്ഷ വിധിച്ചു.
പന്തളം സ്വദേശിയിൽ നിന്നു കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ മുൻ റവന്യൂ ഇൻസ്പെക്ടർ റെജി ജോർജിന് ഏഴ് വർഷം സാധാരണ തടവും 20,000 രൂപ പിഴയും കൊല്ലം വിജിലൻസ് കോടതി വിധിച്ചു.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും പന്തളം മുനിസിപ്പാലിറ്റിയിലെ മുൻ റവന്യൂ ഇൻസ്പെക്ടറുമായ റെജി ജോർജിനെയാണ് ശിക്ഷിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സി.എസ്. ആണ് വിധി പ്രസ്താവിച്ചത്.
അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, സെക്ഷൻ 13(1)(d) സഹിതം 13(2) പ്രകാരം നാല് വർഷം തടവും 10,000 രൂപ പിഴയും ഉൾപ്പെടെ ആകെ ഏഴ് വർഷം തടവിനും 20,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തളം സ്വദേശിയായ പരാതിക്കാരൻ കുടുംബ സ്വത്തിൽ നിന്നുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നു.
ഓണർഷിപ്പ് മാറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട റെജി ജോർജ്, ആദ്യ ഘട്ടമായി 2,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കൈയ്യോടെ പിടികൂടിയത്.
അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലൻസ് കോടതി റെജി ജോർജിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡെപ്യൂട്ടി എസ്.പി. പി.ഡി. ശശിയാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
English Summary
A former Revenue Inspector of Pandalam Municipality, Regi George, has been sentenced to seven years of imprisonment and fined ₹20,000 for accepting a bribe to issue an ownership certificate.
former-revenue-inspector-bribery-case-pandalam-seven-years-jail
bribery case, Revenue Inspector, Pandalam Municipality, Vigilance Court, corruption case, Kerala news, Prevention of Corruption Act









