ഒടുവിൽ ആ സന്തോഷ വാർത്തയെത്തി. 18 വർഷമായി സൗദി ജയിലിൽ മരണം കാത്തുകിടക്കുന്ന അബ്ദുൽ റഹീമിനെ മോചിപ്പിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. ഇന്ത്യൻ എംബസി വഴി നൽകിയ 34 കോടി രൂപയുടെ ചെക്ക് ഗവർണറേറ്റിന് കൈമാറി. മോചനത്തിനുള്ള മോചിപ്പിക്കുന്നതിനായുള്ള അനുരഞ്ജന കരാർ ഒപ്പുവച്ചു. റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ചെക്ക് നൽകിയത്. ഗവർണറേറ്റിന്റെ നിർദേശപ്രകാരം ആണ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്നാണ് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദി ഭാഗവും പ്രതി ഭാഗവും തമ്മിൽ ഗവർണറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചത്.
2006ൽ 15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. ഇദ്ദേഹത്തിൻെറ ദയനീയ സ്ഥിതി പുറത്തറിഞ്ഞതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഒന്നിച്ചു. ബ്ലഡ് മണി നൽകുന്നതിനായി നിശ്ചയിച്ചിരുന്നതിന് മൂന്ന് ദിവസം മുമ്പേ ലോകത്താകെയുള്ള മലയാളികൾ ഒന്നിച്ചാണ് ദയാധനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം അബ്ദുൽ റഹീമിനെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് റഹീം നിയമസഹായ സമിതി അറിയിച്ചു.