തിരുവനന്തപുരം: 290 ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്‍യു. ലഹരിക്കെതിരായ ജാഗരൻ യാത്രയില്‍ പങ്കെടുക്കാത്തതിനാണ് നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടിയെടുത്തേക്കുമെന്നാണ് വിവരം.
കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി സ്വീകരിച്ചത്. സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.
12 ജില്ലകളിലെ 290 ബ്ലോക്ക് ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കാസര്‍കോട് 30, കണ്ണൂര്‍ 17, വയനാട് 41, കോഴിക്കോട് 28, മലപ്പുറം 50, പാലക്കാട് 19, ഇടുക്കി 24, കോട്ടയം 17, പത്തനംതിട്ട 14, ആലപ്പുഴ 12, കൊല്ലം 28, തിരുവനന്തപുരം 10. തൃശ്ശൂര്‍ എറണാകുളം ജില്ലകളിലായി അമ്പതിലധികം പേര്‍ക്കെതിരെ നടപടി വരും.
അലോഷ്യസ് സേവിയര്‍ സംസ്ഥാന പ്രസിഡന്‍റായതിന് ശേഷം കൊണ്ടുവന്ന സ്റ്റേറ്റ് കണ്‍വീനര്‍ പദവിക്കെതിരെ വ്യാപകമായ പരാതികള്‍ ആണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ പല സംസ്ഥാന ഭാരവാഹികളേക്കാളും ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നത് കണ്‍വീനര്‍മാരാണെന്നാണ് വിലയിരുത്തല്‍.
നിലവില്‍ നടപടി എടുത്തവരില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇല്ലെങ്കില്‍ ഭാരവാഹിത്വത്തില്‍നിന്ന് പൂര്‍ണമായും പുറത്താക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലേഷ്യസ് സേവിയര്‍ അറിയിച്ചു.