കൊച്ചി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്‌ഐ ) സഭ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലത്തിനെതിരെ വീണ്ടും കുരുക്കു മുറുകി. തലവരിപ്പണക്കേസിൽ സിഎസ്ഐ സഭ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഇ ഡിയുടെ കുറ്റപത്രം റദ്ദാക്കണമെന്ന റസാലത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.
സഭയുടെ കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശനത്തിന് തലവരി പണം വാങ്ങിയ കേസിൽ തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിൽ ഇഡി രജിസ്റ്റർ ചെയ്ത കേസ് വീണ്ടും സജീവമാകുമെന്ന് ഉറപ്പായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിസ്ഥാനത്ത് വരുന്ന ആദ്യ സഭാ മേലധ്യക്ഷൻ കൂടിയാണ് ധർമ്മരാജ് റസാലം. ഈ കേസിനു ശേഷം ശേഷം സീറോ മലബാർ സഭാ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇഡി കേസിൽ പ്രതിയായി.
2022ൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായി. സീറോ മലബാർ സഭ ഭൂമി കച്ചവടത്തിൽ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എൻഫോഴ്സ്മെന്റ് ആലഞ്ചേരിക്കെതിരെ കേസെടുത്തത്. ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മനസിലാക്കി.
ബിരുദ, പിജി മെഡിക്കൽ കോഴ്‌സിന് പ്രവേശനം വാഗ്ദാനം ചെയ്ത് 28 വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നായി ഏഴ് കോടിയിലധികം രൂപ ധർമ്മരാജ് റസാലം വാങ്ങിയെന്നാണ് കേസ്. കുട്ടികളിൽ നിന്ന് വാങ്ങിയ പണം ചിലർക്ക് തിരികെ നൽകുകയും ചെയ്തിരുന്നു. വിദ്യാർഥികളുടെ മാതാപിതാക്കളായ ആറുപേർക്കാണ് 89.75 ലക്ഷം രൂപ ഈ വർഷം ജനുവരി മാസത്തിൽ കൈമാറിയത്. 95.25 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയത്.11 എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. എംബിബിഎസ് സീറ്റിന് പണം നൽകിയ ആറ് പേർക്ക് ഡിമാണ്ട് ഡ്രാഫ്റ്റായി തിരിച്ചു നൽകുകയായിരുന്നു.
താൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ധർമ്മരാജ് റസാലത്തിന്റെ വാദം. എന്നാൽ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. ജസ്റ്റിസ് വി ജി അരുണാണ് ബിഷപ്പ് റസാലത്തിന്റെ ഹർജി തള്ളിയത്. വിശദമായ ഉത്തരവ് ഉടനുണ്ടാവും. സിഎസ്ഐ സഭാ മുൻ അധ്യക്ഷൻ ധർമരാജ് റസാലം, ഡയറക്ടർ ബെനറ്റ് എബ്രഹാം എന്നിവരടക്കം നാലുപേരാണ് പ്രതികൾ.









