ദില്ലി: ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബിജെപിയിൽ ചർച്ചകൾ തുടരുന്നു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും.മൂന്നു പേരുകള്‍ പരിഗണനയിലുണ്ട്
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിന് പോകും മുൻപ് മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
ന്യൂ ദില്ലി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വെർമ, ദില്ലി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എന്നാൽദേശീയ നേതൃത്ത്വത്തിന്‍റെതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്.
ദില്ലി തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഘോഷപരിപാടിയിൽ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ സഖ്യത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്.
സഖ്യകക്ഷികളുടെ വോട്ട് കൈക്കലാക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും കോൺഗ്രസിനൊപ്പം കൂടിയവരെല്ലാം പരാജയപ്പെടുകയാണെന്നും ബിജെപിയുടെ വോട്ട് കൈക്കലാക്കാനാകില്ലെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞെന്നും മോദി ഇന്നലെ പറഞ്ഞു.
ഒപ്പം കോൺഗ്രസിനും ആംആദ്മി പാർട്ടിക്കും അർബൻ നക്സലുകളുടെ ഭാഷയാണെന്നും അരാജകത്വവും രാജ്യവിരുദ്ധതയുമാണ് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നതെന്നും മോദി വിമർശിച്ചു.
ഡൽഹി തെരഞ്ഞെടുപ്പുകളിൽ പൂജ്യം സീറ്റ് നേടുന്നതിൽ കോൺഗ്രസ് ഡബിൾ ഹാട്രിക് നേടിയെന്നും പരാജയത്തിന്‍റെ ഗോൾഡ് മെഡൽ അണിഞ്ഞാണ് നേതാക്കൾ നടക്കുന്നതെന്നും മോദി പരിഹസിച്ചു.