അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാൾ ബാധിക്കുന്നത് കന്നുകാലികളെയും പക്ഷികളെയുമാണ്. ഉയർന്ന ഉത്പാദനശേഷിയുള്ള സങ്കരയിനം ഉരുക്കൾക്ക് പ്രത്യേക പരിപാലനം ആവശ്യമായതിനാൽ ജില്ലയിലെ ക്ഷീരകർഷകർ മുൻകരുതൽ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
സൂര്യാഘാതലക്ഷണങ്ങൾ കണ്ടാൽ ഉടൻ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ മൃഗാശുപത്രിയിൽ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാൻ പാടുള്ളു.
കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ശുദ്ധജലം യഥേഷ്ടം കുടിയ്ക്കാൻ നല്കണം.
ഖരാഹാരം രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തുക.
പച്ചപ്പുല്ല് കുറവാണെങ്കിൽ പച്ചിലകൾ , ഈർക്കിൽ കളഞ്ഞ് മുറിച്ച ഓല എന്നിവ നല്കാം.
വേനല്ക്കാല ഭക്ഷണത്തിൽ ഊർജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തുക.
ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതവും നല്കണം.
വൈക്കോൽ തീറ്റയായി നല്കുന്നത് രാത്രികാലങ്ങളിൽ മാത്രം.
വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടുകയോ മേയാൻ വിടുകയോ ചെയ്യരുത്. നല്ല തണലുള്ള സ്ഥലത്ത് മാത്രം നിർത്തണം.
കൃത്രിമ ബീജധാനത്തിന് മുൻപും ശേഷവും ഉരുക്കളെ തണലിൽ നിർത്തുക.
മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കുന്നത് ചൂട് കുറയ്ക്കും.
ദിവസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണം.
എരുമകളെ വെള്ളത്തിൽ കിടത്തുകയോ നാലഞ്ചു തവണ ദേഹത്ത് വെള്ളമൊഴിക്കുകയോ ചെയ്യണം.
തൊഴുത്തിലെ ചൂട് കുറയ്ക്കാൻ മിസ്റ്റ് സ്പ്രേ, ചുമരിലുറപ്പിക്കുന്ന ഫാന് (വാൾ ഫാൻ ) മുതലായവ ഉപയോഗിക്കുക .
തൊഴുത്തിൽ വായു സഞ്ചാരം സുഗമമാക്കുന്നതിന് വശങ്ങൾ മറച്ചുകെട്ടാതെ തുറന്നിടണം.
വളർത്തുമൃഗങ്ങളെ രാവിലെയും, വൈകുന്നേരവും മാത്രം വാഹനത്തിൽ കൊണ്ടുപോവുക.
അമിതമായ ഉമിനീരൊലിപ്പിക്കൽ , തളർച്ച, പൊള്ളൽ തുടങ്ങിയ സൂര്യഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.