ജയ്പൂർ: ഐപിഎസ് ഉദ്യോഗസ്ഥനായ പങ്കജ് കുമാർ ചൗധരിയെയാണ് അന്വേഷണത്തിന് ശേഷം മൂന്ന് വർഷത്തേക്ക് തരംതാഴ്ത്തിയത്. ലെവൽ 11 സീനിയർ ശമ്പള സ്കെയിലിൽ നിന്ന് ലെവൽ 10 ജൂനിയർ ശമ്പള സ്കെയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.
ആദ്യമായാണ് രാജസ്ഥാനിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തുന്നത്. ചൗധരിയുടെ രണ്ടാം വിവാഹം വിവാദമായതിനെ തുടർന്നാണ് ഈ നടപടി. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെ തന്നെ, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നായിരുന്നു ആരോപണം. കേസ് രാജസ്ഥാൻ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും എത്തി. വിധി ഉദ്യോഗസ്ഥന് അനുകൂലമായിരുന്നെങ്കിലും തരംതാഴ്ത്താനായിരുന്നു സർക്കാർ തീരുമാനം.
2020-ൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും 2021-ൽ ഹൈക്കോടതിയും 2021-ൽ സുപ്രീം കോടതിയും തനിക്ക് അനുകൂലമായി വിധി പറഞ്ഞതാണെന്നും നടപടി അന്യായമാണെന്നും ചൗധരി പ്രതികരിച്ചു. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ ആരും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.









