കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം.
ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് കുട്ടിക്ക് പരിഗണനയും, സംരക്ഷണവും ആവശ്യമാണെന്നും സിഡബ്ല്യുസി വ്യക്തമാക്കി. കുട്ടിക്ക് കൗൺസിലിംഗ് നൽകിയ ശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. വിഷയത്തിൽ തീരുമാനമാകുന്നതുവരെ കുട്ടിയെ താൽക്കാലികമായി അവിടെത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളാണ് 12 കാരി. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി യാസികയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന ഭയമാണ് 12കാരിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കണ്ണൂർ പൊലീസ് പറഞ്ഞു.
രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് അച്ഛനും അമ്മയും പറയുന്നത്. നാളുകളായി ഈ വാടക ക്വാർട്ടേഴ്‌സിലാണ് കുടുംബം താമസിക്കുന്നത്. തിങ്കളാഴ്ച രാത്രിയും പതിവുപോലെ കുട്ടിയുമായി ഉറങ്ങാൻ കിടന്നെങ്കിലും, പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്.കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. 12 വയസ്സുകാരിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.