ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി വിധി പ്രസ്താവിച്ചു.
മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമ വിധി വരുന്നത്.
ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാൽ (19) 2012 ജൂലൈ 16നാണ് കുത്തേറ്റത്.
ചെങ്ങന്നൂരിലെ ക്രിസ്ത്യൻ കോളേജിൽ എബിവിപി സംഘടിപ്പിച്ച ആദ്യവർഷ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ കുത്തേറ്റത്തിൽ ഗുരുതരമായി പരിക്കേറ്റ വിശാൽ ചികിത്സയിലിരിക്കെ അടുത്ത ദിവസം മരിക്കുകയായിരുന്നു.
സംഭവത്തിൽ എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവരുള്‍പ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ വിധിയെ തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ ശക്തമായ നിരാശ രേഖപ്പെടുത്തി.
കോടതിക്ക് മുന്നിൽ മതിയായ തെളിവുകളും സാക്ഷികളും ഹാജരാക്കിയിരുന്നുവെങ്കിലും പ്രതികളെ വെറുതെ വിട്ട വിധി നിരാശാജനകമാണെന്ന് പ്രോസിക്യൂട്ടർ പ്രതികരിച്ചു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി പി.കെ. ഗോപകുമാറും വിധിക്കെതിരെ കടുത്ത പ്രതികരണം രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി ആദ്യഘട്ടത്തിൽ തന്നെ സർക്കാർ സംവിധാനങ്ങളും പോലീസും ഗൂഢാലോചന നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
കോടതി തെളിവുകൾ വേണ്ട രീതിയിൽ വിശകലനം ചെയ്തില്ലെന്നും, പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയെന്നും പി.കെ. ഗോപകുമാർ ആരോപിച്ചു. ഈ കേസിൽ വിജയിച്ചത് സർക്കാർ തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവർത്തകനായിരുന്നു വിശാൽ. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായാണ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തത്.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്. എന്നാൽ വിചാരണ സമയത്ത് ക്യാമ്പസിലെ കെഎസ്‌യു, എസ്‌എഫ്‌ഐ പ്രവർത്തകരായ സാക്ഷികൾ മൊഴി മാറ്റിയതും കേസിനെ ദുർബലമാക്കിയതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.









